കോഴിക്കോട്: ആഭ്യന്തര വകുപ്പിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഗുണ്ടാബന്ധത്തെ വിമർശിച്ച് മുഖ്യമന്ത്രിക്ക് കത്തയച്ച പോലീസുകാരന് സസ്‌പെൻഷൻ. കോഴിക്കോട് സ്വദേശിയും പത്തനംതിട്ട ആറന്മുള സ്റ്റേഷനിലെ സീനിയർ സിപിഒയുമായ ഉമേഷ് വള്ളിക്കുന്നിനെയാണ് സസ്‌പെൻഡ് ചെയ്‌തത്. മേലുദ്യോഗസ്ഥരെ മോശമായി ചിത്രീകരിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ജില്ലാ പോലീസ് മേധാവിയുടെ നടപടി. ഉമേഷ് സർവീസിൽ നേരിടുന്ന മൂന്നാമത്തെ സസ്‌പെൻഷനാണിത്. മുമ്പും ഫേസ്‌ബുക്ക് പോസ്റ്റിന്റെ പേരിലായിരുന്നു സസ്‌പെൻഷൻ. ഗുണ്ടയുടെ വീട്ടിൽ വിരുന്നിനുപോയ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തതിൽ അഭിനന്ദനം അറിയിച്ചുകൊണ്ടാണ് ഉമേഷ് മുഖ്യമന്ത്രിക്ക് മെയിൽ അയച്ചത്. കുറച്ച് ദിവസമായി ഈ മെയിൽ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. അവസാനത്തെ ഗുണ്ടാ വിരുന്നല്ല നടന്നതെന്നും ഇത്തരത്തിലുള്ള നിരവധിപേർ സേനയ്‌ക്കകത്തുണ്ടെന്ന് ഡിജിപിയോ മുഖ്യമന്ത്രിയോ അറിയുന്നില്ലെന്നും കത്തിൽ പറഞ്ഞിരുന്നു.
കോടതി ഉത്തരവ് പ്രകാരം അറസ്റ്റ് ചെയ്‌ത കഞ്ചാവ് കേസ് പ്രതിയെ, കോടതിയിൽ ഹാജരാക്കാതെ വീട്ടിലേക്ക് പറഞ്ഞുവിട്ട ഉദ്യോഗസ്ഥർക്ക് കീഴിലാണ് താൻ ജോലി ചെയ്യുന്നത്. വകുപ്പിലെ ആത്മഹത്യകളുടെ പെരുപ്പം മുഖ്യമന്ത്രി അറിയുന്നുണ്ടോ എന്നും കത്തിൽ ചോദിച്ചിരുന്നു. ഈ മാസം 31ന് വിരമിക്കുന്ന ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിറ്റാച്ച്‌മെന്റ് ഡിവൈ.എസ്.പി എം.ജി. സാബുവിനാണ് ഗുണ്ടാനേതാവ് തമ്മനം ഫൈസൽ, അങ്കമാലി പുളിയനത്തെ വീട്ടിൽ സത്കാരം ഒരുക്കിയത്. ഈ മാസം 26ന് വൈകിട്ടായിരുന്നു സംഭവം. ഇന്നലെയാണ് വിഷയം പുറത്തറിഞ്ഞത്. ഇതോടെ മുഖ്യമന്ത്രി അടിയന്തര നിർദേശപ്രകാരം ഡിവൈ.എസ്.പിയെ സസ്പെൻഡ് ചെയ്തിരുന്നു. ഡിവൈ.എസ്.പിയ്ക്ക് ഒപ്പമുണ്ടായിരുന്ന മൂന്ന് പോലീസുകാരെയും സസ്പെൻഡ് ചെയ്തു. ഫൈസലിന്റെ വീടും പരിസരവും നേരത്തേ മുതൽ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. പലരും വന്നുപോകുന്നതായി രഹസ്യവിവരം ലഭിച്ച റൂറൽ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേന അങ്കമാലി എസ്.ഐയെ അവിടേക്ക് അയച്ചു. ഗുണ്ടയ്‌ക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കവേയാണ് എസ്.ഐ എത്തിയത്. ഇതുകണ്ട് ഡിവൈ.എസ്.പി കുളിമുറിയിലൊളിച്ചു. മറ്റു മൂന്നുപേർ തന്റെ ജോലിക്കാരെന്നാണ് ഫൈസൽ എസ്.ഐയോട് പറഞ്ഞത്.





























