തിരുവല്ല : നഗരസഭയുടെ ചുമതലയിലുള്ള പ്രൈവറ്റ് ബസ് സ്റ്റാന്‍റിനോടുള്ള അധികൃതരുടെ അവഗണനയ്‌ക്ക് കാലങ്ങളുടെ പഴക്കം. യാത്രക്കാരുടെയും വാഹന ഉടമകളുടെയും ജീവനക്കാരുടെയും ദീര്‍ഘകാല ആവശ്യമായിരുന്നു പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് നവീകരണം. ബസ് സ്റ്റാന്‍ഡിലുടനീളം കുഴികള്‍ മാത്രമാണുള്ളത്. മഴക്കാലം കൂടിയായപ്പോള്‍ കുഴിയും വഴിയും തിരിച്ചറിയാതെ ബസില്‍ കയറാനായി നെട്ടോട്ടമോടുകയാണ് ജനം. എല്ലാവര്‍ഷവും നഗരസഭാ ബജറ്റില്‍ നഗരസഭാ ബസ് സ്റ്റാന്‍ന്റ് നവീകരണത്തിനായി തുക മാറ്റിവെയ്‌ക്കും. മാറ്റിവെയ്‌ക്കല്‍ മാത്രം അവശേഷിക്കും. ജനപ്രതിനിധികളാരും തന്നെ ബസ് സ്റ്റാന്‍ഡ് നവീകരണത്തിനായി മുന്നിട്ടിറങ്ങുന്നില്ലെന്ന് ബസ് ഉടമകള്‍ പറയുന്നു.
കഴിഞ്ഞവര്‍ഷം ബസുടമകള്‍തന്നെ കുറെ ടാര്‍ കൊണ്ടുവന്ന് പല കുഴികളും അടച്ചിരുന്നു. ദിനംപ്രതി 20 മുതല്‍ 30 രൂപ വരെ ബസുകാരില്‍നിന്നും മുനിസിപ്പാലിറ്റി ടോള്‍ പിരിക്കുന്നുണ്ട്. അതിനായി സ്വകാര്യ വ്യക്‌തികള്‍ക്ക് ലേലം ചെയ്‌ത് നല്‍കിയിട്ടുമുണ്ട്. ഒരു ദിവസം ഇങ്ങനെ ലഭിക്കുന്ന തുക ഉപയോഗിച്ച് അല്‍പ്പം മക്കെങ്കിലും ഇറക്കി താല്‍ക്കാലികമായി കുഴിയടയ്‌ക്കണമെന്ന് ബസുടമകളുടെ ആവശ്യംപോലും പരിഗണിക്കാറില്ല. നഗരത്തിന്റെ കിഴക്കന്‍ഭാഗങ്ങളിലേക്കും പടി ഞ്ഞാറന്‍ ഭാഗങ്ങളിലേക്കും പോകുന്ന യാത്രക്കാര്‍ ഈ ബസ്സ്റ്റാന്‍ഡിനെയാണ് ആശ്രയിക്കുന്നത്. സ്‌കൂള്‍കൂടി തുറന്നാല്‍ കുട്ടികള്‍ ഏറിയ പങ്കും ആശ്രയിക്കുന്നത് പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് തന്നെയാണ്.
ടൗണിനടുത്തുള്ള വിവിധ പ്രദേശങ്ങളിലേക്ക് സ്വകാര്യബസുകളാണ് ഏറെയുള്ളത്. നല്ല വൃത്തിയായി വസ്‌ത്രംധരിച്ച് സ്‌റ്റാന്‍ഡിനുള്ളില്‍ കയറാനാവാത്ത സ്‌ഥിതിയാണ് ഇപ്പോഴുള്ളത്. കുഴിയില്‍നിന്നുള്ള ചെളി തെറിക്കാതെ സ്‌റ്റാന്‍ഡിനുള്ളില്‍ കയറാനാവില്ല. സ്‌റ്റാന്‍ഡിന്റെ വിവിധ ഭാഗങ്ങളിലായി 25 ഓളം കുഴികള്‍ തന്നെയുണ്ട്. അടുത്ത കാലത്ത് നിര്‍മ്മിച്ച ടോയ്‌ലറ്റില്‍ ഇതുവരെയും വെള്ളമെത്തിക്കാത്തതുകൊണ്ട് അതും ഉപയോഗയോഗ്യമല്ലാത്തതിനാല്‍ ഇവിടെയെത്തുന്നവര്‍ പരിസരമാണ് ഇതിനായി ഉപയോഗിക്കുന്നത്. മഴക്കാലമായതിനാല്‍ സ്‌റ്റാന്‍ഡിലെത്തുന്നവര്‍ക്ക് ഇതിനായി ഒരു ഇ-ടോയ്‌ലറ്റെങ്കിലും സ്‌ഥാപിച്ചിരുന്നുവെങ്കില്‍ നന്നായേനെയെന്ന് യാത്രക്കാര്‍ പറയുന്നു. ബസ്സ്റ്റാന്‍ഡിന് പരിസരപ്രദേശങ്ങളില്‍ വിവിധ സ്‌ഥലങ്ങളില്‍ ഇപ്പോഴും മാലിന്യനിക്ഷേപമുണ്ട്. രാത്രിയെന്നല്ല പകലുംപോലൂം ഇവിടെ നായ്‌ക്കള്‍ കൂട്ടമായെത്താറുണ്ട്. രാത്രിയില്‍ നഗരത്തിലെ നായ്‌ക്കളുടെ വിശ്രമകേന്ദ്രമാണ് സ്റ്റാന്‍ഡ്.





























