തിരുവനന്തപുരം: വേമ്പനാട് കായലിലെ മലിനീകരണം തടയുന്നതിന്റെ ഭാഗമായി നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ഹൗസ് ബോട്ടുകൾക്കെതിരെ കർശന നടപടിയുമായി പോർട്ട് ഡിപ്പാർട്ട്‌മെന്റ് രംഗത്ത്. മതിയായ രേഖകളില്ലാതെ സർവീസ് നടത്തുന്ന ബോട്ടുകളെ കണ്ടെത്താൻ അധികൃതർ പരിശോധന ശക്തമാക്കിയിരിക്കുകയാണ്. മാലിന്യം പൂർണ്ണമായും സംസ്കരിക്കാത്ത ബോട്ടുകൾ ഏപ്രിൽ 19-ന് ശേഷം സർവീസ് നടത്തരുതെന്ന ഹൈക്കോടതി ഉത്തരവിനെത്തുടർന്നാണ് ഈ നീക്കം. പരിശോധനയുടെ ആദ്യഘട്ടത്തിൽ രേഖകളില്ലാത്ത ഒരു ഹൗസ്ബോട്ട് അധികൃതർ പിടിച്ചെടുത്ത് യാഡിലേക്ക് മാറ്റി. വരും ദിവസങ്ങളിൽ കൂടുതൽ സംഘങ്ങളെ നിയോഗിച്ച് പരിശോധന വ്യാപിപ്പിക്കാനാണ് തീരുമാനം. വേമ്പനാട് തടാകവും പുന്നമട കായലും കടുത്ത പാരിസ്ഥിതിക ഭീഷണി നേരിടുകയാണെന്നും ഹൗസ്ബോട്ടുകളുടെ എണ്ണം കായലിന് താങ്ങാവുന്നതിലുമപ്പുറമാണെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. ബോട്ടുകളിൽ നിന്നുള്ള മാലിന്യം കായൽ ജലത്തിന്റെ നിറം പോലും മാറ്റുന്ന അവസ്ഥയിലാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം പഴയ ബോട്ടുകളിൽ പുതിയ മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ ഒരുക്കാൻ സാവകാശം വേണമെന്ന് ബോട്ട് ഉടമകൾ ആവശ്യപ്പെട്ടു. ശുചിമുറി മാലിന്യത്തിന് പുറമെ അടുക്കളയിലെ മലിനജലം കൂടി സംസ്കരിക്കാൻ ‘നിസ്റ്റ്’ സഹകരണത്തോടെ വികസിപ്പിച്ച പുതിയ ‘ബയോ ഡൈജസ്റ്റീവ് സിസ്റ്റം’ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുന്നുണ്ട്. ഈ സാങ്കേതികവിദ്യ പൂർണ്ണമായി സജ്ജമാക്കാൻ ആറുമാസത്തെ സമയം അനുവദിക്കണമെന്ന് ഉടമകളുടെ സംഘടന മലിനീകരണ നിയന്ത്രണ ബോർഡിനോട് അഭ്യർത്ഥിച്ചു. കൂടാതെ സി ബ്ലോക്കിൽ പുതിയ എസ്ടിപി പ്ലാന്റ് സ്ഥാപിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.





























