കോന്നി : കോടികൾ മുടക്കി നിർമ്മിച്ച പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ മുറിഞ്ഞകൽ ജംഗ്ഷനിൽ രൂപപെട്ട കുഴി അപകട ഭീഷണിയാകുന്നു. മാസങ്ങൾക്കു മുൻപ് രൂപപെട്ട കുഴിയിൽ വാഹനങ്ങൾ വീണ് അപകടങ്ങൾ സംഭവിക്കാൻ തുടങ്ങിയതോടെ കോൺക്രീറ്റ് ചെയ്ത് ചെയ്ത് പ്രശ്നം പരിഹരിക്കാൻ ശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല. വലിയ വാഹനങ്ങൾ കയറി ഇറങ്ങുന്തോറും കുഴി കൂടുതൽ വലുതാവുകയാണ് ചെയ്തത്. രാത്രിയും പകലും ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടുവാൻ തുടങ്ങിയതോടെ നാട്ടുകാർ തന്നെ അപകട മുന്നറിയിപ്പ് സൂചന നൽകിയിരിക്കുകയാണ് ഇപ്പോൾ. വലിയ വാഹനങ്ങൾ കടന്ന് പോകുന്നത് കൊണ്ടാണ് റോഡ് ഇളക്കുന്നത് എന്നാണ് കെ എസ് റ്റി പി അധികൃതർ പറയുന്ന വിചിത്രമായ ന്യായം.
വാഹനങ്ങൾ പോകുവാൻ അല്ലേ കോടികൾ മുടക്കി റോഡ് നിർമ്മിച്ചിരിക്കുന്നത് എന്നതാണ് നാട്ടുകാർ ഉന്നയിക്കുന്ന ചോദ്യം. ഈ ഭാഗത്ത് കൂടി കടന്നു പോകുന്ന ഓടക്ക് സ്‌ലാബ് സ്ഥാപിക്കാത്തതും അപകടക്കെണിയാകുന്നുണ്ട്. നിലവിൽ റോഡ് കുഴിയായി മാറിയതിന് നൂറ് മീറ്റർ മാറി പുതിയ കുഴിയും സംസ്ഥാന പാതയിൽ രൂപപെട്ടിട്ടുണ്ട്. മുറിഞ്ഞകൽ മുതൽ മ്ലാന്തടം വരെയുള്ള ഭാഗത്ത് സംസ്ഥാന പാതയുടെ നിർമ്മാണം നടക്കുന്നതിന് മുൻപ് തന്നെ വെള്ളക്കെട്ട് ഉള്ള സ്ഥലങ്ങൾ ആയതിനാൽ ഇത് ഒഴിവാക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചതിന് ശേഷമല്ല ടാറിംഗ് നടത്തിയത് എന്നും നാട്ടുകാർ ആരോപിക്കുന്നു.





























