കോന്നി : കഴിഞ്ഞ മൂന്ന് വർഷങ്ങളായി തുടർച്ചയായി പല തവണ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ച മേഖലയാണ് അതിരുങ്കൽ, പോത്തുപാറ, രത്നഗിരി, ഇഞ്ചപ്പാറ പ്രദേശങ്ങൾ. ഇഞ്ചപ്പാറയിൽ പുലിക്കൂട്ടത്തിന്റെ ആക്രമണത്തിൽ മൂരികിടാവ് ചാവുകയും തുടർന്ന് പുലികൂട് സ്ഥാപിച്ച് പുലിയെ കെണിയിലാക്കുകയും ചെയ്തിരുന്നു. പ്രദേശത്ത് കാട് കയറി കിടക്കുന്ന റബ്ബർ തോട്ടങ്ങൾ, സ്വകാര്യ വ്യക്തികളുടെ പറമ്പുകൾ എല്ലാം തന്നെ വന്യ മൃഗങ്ങളുടെ സാന്നിധ്യം പതിവായി മാറിയിരിക്കുകയാണ്. അതിരുങ്കൽ മേഖലയിൽ കരിമ്പുലിയെ കണ്ടതായും മുൻപ് സ്ഥിരീകരിച്ചിരുന്നു. കൂടൽ ഇഞ്ചപ്പാറയിൽ പുലി ഭീതി പരത്തിയപ്പോൾ പ്രദേശത്ത് കാട് കയറി കിടക്കുന്ന കൃഷിയിടങ്ങൾ കാട് വെട്ടി തെളിക്കുവാൻ കലഞ്ഞൂർ ഗ്രാമ പഞ്ചായത്ത് നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നു.
കലഞ്ഞൂർ പഞ്ചായത്തിലെ പല സ്ഥലങ്ങളിലും പുലിയെ നേരിട്ട് കണ്ടവരും ഉണ്ട്. വനാതിർത്തിയിൽ താമസിക്കുന്ന കുടുംബങ്ങൾ ആണ് ഈ പ്രദേശങ്ങളിൽ ഏറെയും. അതിനാൽ തന്നെ പുലിയുടെ സാന്നിധ്യം ജനങ്ങളിൽ ഭീതി പടർത്തുന്നുണ്ട്. പുലിയുടെ ആക്രമണത്തിൽ വളർത്തുമൃഗങ്ങളെ നഷ്ട്ടപ്പെട്ട കർഷകർ അടക്കമുള്ളവർ അനവധിയാണ്. ഇവർക്ക് ആവശ്യമായ നഷ്ടപരിഹാര തുകയും ഇപ്പോഴും കിട്ടാനുണ്ടെന്ന് പറയുന്നു. വനാതിർത്തികളിൽ സൗരോർജ്ജ വേലികൾ ഇല്ലാത്തതും വന്യമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങുന്നതിന് കാരണമായി തീരുന്നുണ്ട്.