തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങിയതിന് പിന്നാലെ വന്ദേ ഭാരതിനെ താഴ്ത്തിക്കെട്ടി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ രംഗത്തെത്തിയിരുന്നു. ഒപ്പം, പ്രധാനമന്ത്രിക്ക് കേരളത്തിലെ റോഡുകളിൽ കൂടി മാത്രമേ ഉത്തര ധൈര്യത്തോടെ നടന്ന പോകാൻ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം വാദിച്ചു. നരേന്ദ്ര മോദിക്ക് കേരളത്തിലെ റോഡുകളിൽ കൂടി മാത്രമേ ഇങ്ങനെ ധൈര്യത്തോടെ നടക്കാൻ കഴിയുകയുള്ളൂ എന്ന അദ്ദേഹത്തിന്റെ പരാമർശം സോഷ്യൽ മീഡിയകളിൽ ട്രോളുകൾക്ക് കാരണമായി.
കേരള വികസനത്തിന് പുതിയതായൊന്നും കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നില്ലെന്നും എല്ലാം പഴയകാര്യങ്ങള്‍ എടുത്തുപറയുക മാത്രമാണ് ചെയ്തതെന്നും ഗോവിന്ദന്‍ കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനം പച്ചക്കള്ളം പ്രചരിപ്പിക്കുന്ന പരിപാടിയായി മാറിയെന്നും കേരളത്തിന്റെ വികസനത്തിന് പ്രത്യേക പദ്ധതികള്‍ ഒന്നും തന്നെ പ്രഖ്യാപിക്കപ്പെട്ടില്ലെന്നും ഗോവിന്ദന്‍ ആരോപിച്ചു. എ.കെ.ജി സെന്ററിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ആയിരുന്നു എം വി ഗോവിന്ദന്റെ വിമർശനം.
‘പ്രധാനമന്ത്രി ആർഎസ്എസുകാരനെ പോലെയാണ് സംസാരിക്കുന്നത്. ഉത്തരേന്ത്യൻ പ്രദേശങ്ങളിൽ ക്രൈസ്തവരുമായി ബിജെപി സൗഹൃദത്തിൽ ആണെന്ന് പറയുന്നത് പച്ചക്കള്ളമാണ്. ഹിന്ദുത്വം പറഞ്ഞുനടക്കുന്നവർക്ക് എങ്ങനെ ന്യൂനപക്ഷങ്ങളെ ഒപ്പം കൂട്ടാൻ സാധിക്കുന്നു. കേരളത്തിൽ ബിജെപിക്ക് ഒരു മാറ്റവും വരാൻ പോകുന്നില്ല. കലാകാരന്മാരെ കൊണ്ട് ബിജെപിക്ക് ഒന്നും ഉണ്ടാക്കാൻ സാധിക്കില്ല. ഒരു ഓളവും ഉണ്ടാകാൻ പോകുന്നില്ല. വന്ദേ ഭാരത് ഒരു സാധാരണ ട്രെയിന്‍ മാത്രമാണ്. അതില്‍ ഒരു അത്ഭുതവുമില്ല. പ്രധാനമന്ത്രി നടത്തുന്നത് വസ്തുതാ വിരുദ്ധ പരാമര്‍ശമാണ്. പ്രധാനമന്ത്രിയ്ക്ക് കേരളത്തിലെ റോഡുകളില്‍കൂടി മാത്രമേ ധൈര്യമായി നടന്നു പോകാന്‍ സാധിക്കുകയുള്ളൂ’, ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.





























