എറണാകുളം: സംസ്ഥാന വഖഫ് ബോർഡ് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട മൂന്ന് സുപ്രധാന ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസിന്റെ ബെഞ്ചാണ് ഹർജികളിൽ വാദം കേൾക്കുന്നത്. ബോർഡിന്റെ രൂപീകരണത്തിലെ നിയമപരമായ ചട്ടലംഘനങ്ങളും മുനമ്പം ഭൂമി വിഷയത്തിലെ ക്രമക്കേടുകളും ചൂണ്ടിക്കാട്ടിയാണ് വ്യത്യസ്ത ഹർജികൾ കോടതിക്ക് മുന്നിലെത്തിയിട്ടുള്ളത്. ഹർജികളിൽ ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾക്ക് പുറമെ സംസ്ഥാന സർക്കാർ കോടതിയിൽ അറിയിക്കുന്ന നിലപാടും കേസിന്റെ തുടർന്നുള്ള ഗതിയിൽ ഏറെ നിർണായകമാകും. വഖഫ് ബോർഡിൽ മുസ്‌ലിം ഇതര വിഭാഗങ്ങളിൽ നിന്നുള്ള രണ്ട് അംഗങ്ങൾ വേണമെന്ന നിയമപരമായ വ്യവസ്ഥ ലംഘിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി നേതാവ് ഷോൺ ജോർജ് ഹരജി സമർപ്പിച്ചത്. നിലവിൽ ബോർഡിലുള്ള മുഴുവൻ അംഗങ്ങളും മുസ്‌ലിം വിഭാഗത്തിൽ നിന്നുള്ളവരാണ്.
ചട്ടങ്ങൾ പൂർണമായും ലംഘിച്ചുകൊണ്ടുള്ള ഒരു ബോർഡ് രൂപീകരണമാണ് നടന്നതെന്നും, അതിനാൽ ഈ വഖഫ് ബോർഡ് നിയമപരമായി നിലനിൽക്കില്ലെന്നും ഹർജിയിൽ വാദിക്കുന്നു. ചട്ടവിരുദ്ധമായി രൂപീകരിച്ച ബോർഡ് അടിയന്തരമായി പിരിച്ചുവിടണമെന്നാണ് ഷോൺ ജോർജിന്റെ ഹർജിയിലെ പ്രധാന ആവശ്യം. മുനമ്പം ഭൂമി വഖഫ് പോർട്ടലിൽ രേഖപ്പെടുത്തിയതുമായി ബന്ധപ്പെട്ട അപാകതകളും നടപടിക്രമങ്ങളിലെ വീഴ്ചകളും ഉന്നയിച്ചാണ് ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്സ് (ACTS) ഹൈക്കോടതിയെ സമീപിച്ചത്. വഖഫ് രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് പോർട്ടലിൽ വരുത്തിയ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി ബോർഡ് പിരിച്ചുവിടണമെന്ന ആവശ്യമാണ് ആക്ട്സ് തങ്ങളുടെ ഹരജിയിലൂടെ മുന്നോട്ടുവെക്കുന്നത്. ഈ ഹർജികളും ഹൈക്കോടതി ഇന്ന് മറ്റ് ഹർജികൾക്കൊപ്പം ഒന്നിച്ച് പരിഗണിക്കും.





























