കൊച്ചി: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർഥന്റെ മരണത്തിൽ പ്രതികൾക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി. സി.ബി.ഐയുടെ എതിർപ്പ് അവഗണിച്ചുകൊണ്ടാണ് ജാമ്യം അനുവദിച്ചത്. ആത്മഹത്യാ പ്രേരണ, ഗൂഢാലോചന, മർദനം, റാഗിംഗ് എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതികളുടെ പ്രായം, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചുകൊണ്ടാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. പ്രതികള്‍ വിചാരണ കഴിയുന്നതുവരെ വയനാട് ജില്ലയിൽ പ്രവേശിക്കരുതെന്നും സംസ്ഥാനം വിട്ട് പോകരുതെന്നുമാണ് കോടതി പറഞ്ഞിരിക്കുന്നത്. അതേസമയം പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് സിദ്ധാർഥന്റെ അമ്മ കേസിൽ നേരത്തെ കക്ഷി ചേർന്നിരുന്നു.
സി.ബി.ഐ. പ്രാഥമിക കുറ്റപത്രമടക്കം ഫയൽ ചെയ്തിരുന്നു. പ്രതികളുടെ ജാമ്യം തടയുന്നതിന് വേണ്ടിയാണ് കുറ്റപത്രം സമർപ്പിച്ചതെന്നാണ് പ്രതിഭാഗം വാദം ഉന്നയിച്ചത്. ഇതിനിടെ പ്രതികൾക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതി വിധിയിൽ സിദ്ധാർഥന്റെ മാതാപിതാക്കൾ നിരാശ പ്രകടിപ്പിച്ചു. കോടതി വിധി നിരാശാജനകമാണെന്നും പ്രതികള്‍ക്ക് ഒരിക്കലും ജാമ്യം കിട്ടുമെന്ന് പ്രതീക്ഷീച്ചിരുന്നില്ലെന്നും സിദ്ധാര്‍ഥന്റെ അച്ഛന്‍ മാധ്യമങ്ങളോട് പറഞ്ഞു.





























