ബംഗളൂരു: കർണാടകയിലെ കോൺഗ്രസ് സർക്കാരിനെ താഴെയിറക്കാൻ കേരളത്തിലെ ഒരു ക്ഷേത്രത്തിൽ മൃഗബലി നടന്നുവെന്ന പരാമർശത്തിലുറച്ച് ഡികെ ശിവകുമാർ. ആരാണ് പൂജ ചെയ്‌തതെന്ന് കാലം തെളിയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തന്നെ അനുഗ്രഹിക്കാൻ ജനങ്ങളുണ്ട്. അവരുടെ പ്രാർത്ഥനയും ഒപ്പമുണ്ടെന്നും ശിവകുമാർ പ്രതികരിച്ചു.ഡികെ ശിവകുമാർ ഉന്നയിച്ച ആരോപണം നടക്കാൻ സാദ്ധ്യതയില്ലാത്തതാണെന്നാണ് മന്ത്രി കെ രാധാകൃഷ്ണൻ പ്രതികരിച്ചത്. കേരളത്തിൽ ഒരിക്കലും നടക്കാനിടയില്ലാത്ത കാര്യമാണിത്. ഇത്തരത്തിൽ എന്തെങ്കിലുമുണ്ടോ എന്ന് അന്വേഷിക്കുമെന്നും മന്ത്രി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
കർണാടക സർക്കാരിനെ താഴെയിറക്കാനും തന്നെയും മുഖ്യമന്ത്രി സിദ്ധരാമയ്യയെയും പ്രശ്നത്തിലാക്കാനും രാഷ്ട്രീയ എതിരാളികൾ ശത്രുസംഹാര യാഗം നടത്തിയെന്നുമായിരുന്നു കർണാടക മുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെ ആരോപണം. കേരളത്തിലെ ഒരു ക്ഷേത്രത്തിന് സമീപമുള്ള ഒഴിഞ്ഞ സ്ഥലത്ത് 21 ചുവന്ന ആടുകൾ, 21 കറുത്ത ആടുകൾ, മൂന്ന് എരുമകൾ, അഞ്ച് പന്നികൾ എന്നിവയെ യാഗത്തിന്റെ ഭാഗമായി ബലി നൽകിയെന്നും അദ്ദേഹം പറഞ്ഞു. ആരാണ് ഇത് ചെയ്തതെന്ന് തനിക്ക് നന്നായി അറിയാമെന്നും താൻ ദൈവത്തിൽ വിശ്വസിക്കുന്നതിനാൽ ഇതൊന്നും ഏൽക്കില്ലെന്നും ശിവകുമാർ വാർത്താ ലേഖകരോട് പറഞ്ഞിരുന്നു.





























