പത്തനംതിട്ട : പന്തളം കൈപ്പുഴയിലെ തീർത്ഥാടക വിശ്രമ കേന്ദ്രം കഫേ കുടുംബശ്രീക്ക് കൈമാറാനുള്ള നടപടിയിൽ നിന്നും പിന്മാറണമെന്ന് ശബരിമല ആചാര സംരക്ഷണ സമിതി. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട പന്തളത്ത് എത്തിച്ചേരുന്ന അയ്യപ്പഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ വളരെ പരിമിതമാണ്. തീർത്ഥാടകരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുവാനുള്ള പാർക്കിംഗ് ഗ്രൗണ്ട്, വിരി വയ്ക്കുവാൻ ഉള്ള സൗകര്യം, പ്രാഥമിക ആവശ്യങ്ങൾക്കുള്ള സൗകര്യം തുടങ്ങിയവ തീർത്തും അപര്യാപ്തമാണ്. ഈ അപര്യാപ്തതകൾ പരിഹരിക്കുന്നതിനായി കുളനട പഞ്ചായത്തിലെ കൈപ്പുഴയിൽ നിർമ്മിച്ച തീർഥാടക വിശ്രമകേന്ദ്രം നാളുകളായി കുളനട ഗ്രാമ പഞ്ചായത്തിന്റെ ചുമതലയിൽ ഭക്തർക്ക് ഉപയോഗപ്പെടുത്തുവാൻ തക്കവണ്ണം ശബരിമല ഫണ്ട് ഉപയോഗിച്ച് നൽകി വരുന്നുണ്ടായിരുന്നു. ഈ വിശ്രമകേന്ദ്രം തീർത്ഥാടകരുടെ ഉപയോഗത്തിന് അല്ലാതെ കുടുംബശ്രീയുടെ ചുമതലയിൽ ‘കഫേ കുടുംബശ്രീ’ക്ക് കൈമാറുന്നതായി അറിയുവാൻ കഴിഞ്ഞു. ശബരിമല തീർത്ഥാടനത്തിന്റെ പന്തളത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് തീർത്ഥാടകർക്ക് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തേണ്ടതിന് പകരം ഉദ്ദേശത്തിൽ നിന്നും വ്യതിചലിക്കുന്ന പ്രവർത്തനം നടത്തുന്നത് ദുഃഖകരമാണെന്ന് ശബരിമല ആചാര സംരക്ഷണ സമിതി വ്യക്തമാക്കി.
പന്തളത്തിന് ശബരിമല തീർത്ഥാടനത്തിന്റെ ബേസ് ക്യാമ്പ് എന്ന നിലയിൽ ഉയർത്തി തീർത്ഥാടകർക്ക് സൗകര്യങ്ങൾ വർധിപ്പിക്കാനുള്ള നടപടികൾ കൈക്കൊള്ളേണ്ടതിന് പകരം പന്തളത്തെ അവഗണിക്കുന്ന ഈ നടപടിയിൽ പ്രതിഷേധം അറിയിക്കുന്നു എന്നും ഇതിൽനിന്ന് പിൻ വാങ്ങുവാനും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഈ കെട്ടിടം ഏറ്റെടുത്ത് കെഎസ്ആർടിസിയുടെ പിൽഗ്രിം ടൂറിസവുമായി സഹകരിച്ച് പിൽഗ്രിം ടൂറിസം ഫെസിലിറ്റേഷൻ സെൻറർ ആരംഭിക്കുന്നതിനുള്ള നടപടി കൈക്കൊള്ളുവാൻ ശബരിമല ആചാര സംരക്ഷണ സമിതി അഭ്യർത്ഥിച്ചു. അല്ലാത്തപക്ഷം അയ്യപ്പ ഭക്തരെയും ഭക്തജന കൂട്ടായ്മകളെയും സംഘടിപ്പിച്ച് പ്രതിഷേധ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നും ശബരിമല ആചാര സംരക്ഷണ സമിതി അറിയിച്ചു.





























