ഹൈദരാബാദ്: തെരഞ്ഞെടുപ്പ് അടുത്തതോടെ ഭാരത് രാഷ്ട്ര സമിതിയിൽ നിന്ന് ജനപ്രതിനിധികൾ രാജിവയ്ക്കുന്നത് മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന് തലവേദനയാകുന്നു. രാജിവയ്ക്കുന്നവർ ഏറെയും പോകുന്നത് പ്രധാന എതിരാളികളായ കോൺഗ്രസിലേക്കാണ്. തെരഞ്ഞെടുപ്പ് ടിക്കറ്റ് നിഷേധിച്ചതോടെയാണ് നേതാക്കളുടെ രാജിയെന്നാണ് ബി.ആർ.എസിന്‍റെ വിശദീകരണം. സ്ത്രീകളെ ബഹുമാനിക്കാത്ത പാർട്ടിയാണ് ബി.ആർ.എസ് എന്ന് കുറ്റപ്പെടുത്തിയാണ് ഖാനപ്പൂർ എം.എൽ.എ രേഖാ നായ്ക് ഇന്നലെ രാജിവെച്ചൊഴിഞ്ഞത്. ഇവരുടെ അടുത്ത നീക്കം എന്തെന്ന് വ്യക്തമാക്കിയില്ലെങ്കിലും 12 വർഷമായി പാർട്ടിയുടെ ഒപ്പം നിന്ന തന്നെ വഞ്ചിച്ചെന്ന നിലപാടിലാണ് ഇവർ.
കഴിഞ്ഞ ദിവസം രാജിവച്ച എം.എൽ.സി കാശി റെഡ്ഡി നാരായൺ റെഡ്ഡി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയുടെ സാന്നിധ്യത്തിൽ കോൺഗ്രസിൽ ചേർന്നു. കൽവാകുർത്തി മണ്ഡലത്തിൽ ഇദ്ദേഹത്തെ മത്സരിപ്പിക്കാമെന്നാണ് കോൺഗ്രസിലെ ധാരണ. പി.സി വിഷ്ണുനാഥിന്‍റെ നേതൃത്വത്തിൽ ഈ മണ്ഡലത്തിലെ സ്ഥാനാർഥി നിർണയം പൂർത്തിയാക്കിയിരുന്നു. ഈ മണ്ഡലത്തിലെ മുൻ എം.എൽ.എയും യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷനുമായ വംശി ചന്ദ് റെഡ്ഡിയുടെ ഒറ്റപ്പേരാണ് ഹൈക്കമാൻഡിനു അയച്ചിരുന്നത്. ഇദ്ദേഹം പിന്മാറാൻ സന്നദ്ധത അറിയിച്ചതോടെയാണ് മുഖ്യമന്ത്രിയുടെ വിശ്വസ്തനെ കോൺഗ്രസ് പാർട്ടി സ്ഥാനാര്‍ഥിയാക്കുന്നത്.





























