കോഴിക്കോട് ; സമസ്ത -സിഐസി തർക്കം കൂടുതൽ രൂക്ഷമാകുന്നു. സമസ്തയുടെ ആവശ്യപ്രകാരം സിഐസി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഹക്കീം ഫൈസി ആദൃശേരിയെ മാറ്റിയ സാഹചര്യത്തിൽ മഞ്ഞുരുകുന്നു ഘട്ടത്തിലാണ് പുതിയ ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നതിന് ചൊല്ലിയുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് സമസ്ത നേതാക്കൾ സിഐസിയിൽ നിന്ന് രാജി വെച്ചത് പ്രശ്നം കൂടുതൽ വഷളാക്കിയത്. സിഐസി അധ്യക്ഷൻ കൂടിയായ പാണക്കാട് സാദിഖ് അലി തങ്ങളുടെ നേതൃത്വത്തിൽ അനുരഞ്ജന നീക്കങ്ങൾ നടക്കുന്നുണ്ടെന്നാണ് വിവരം. എന്നാൽ സമവായ ശ്രമങ്ങളിൽ നിന്ന് സമസ്ത പിന്മാറുന്നതായാണ് സൂചന. കഴിഞ്ഞ ദിവസമാണ് സിഐസിയുടെ വിവിധ സമിതികളിൽ നിന്ന് സംസ്ഥ അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ ജന സെക്രട്ടറി പ്രൊഫ കെ ആലിക്കുട്ടി മുസ്‌ലിയാർ എന്നവർ രാജിവെച്ചത്.
സി.ഐ.സി ജനറൽ സെക്രട്ടറിയായിരുന്ന അബ്ദുൽ ഹകീം ഫൈസി ആദൃശ്ശേരിയുടെ രാജി അംഗീകരിച്ചതായി കഴിഞ്ഞ ദിവസം സി.ഐ.സി ചെയർമാൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അറിയിച്ചിരുന്നു. സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത സി.ഐ.സിയിൽനിന്ന് ഹകീം ഫൈസിയുടെ രാജി അംഗീകരിക്കുന്നതിനുള്ള നിയമ, സാങ്കേതിക തടസ്സങ്ങൾ നീക്കിയതിനെ തുടർന്നാണ് രാജി അംഗീകരിച്ചത്. നിലവിലെ ജോയന്റ് സെക്രട്ടറി ഹബീബുല്ല ഫൈസി പള്ളിപ്പുറമാണ് പുതിയ ജനറൽ സെക്രട്ടറി. സമസ്തയുടെ നയങ്ങൾക്ക് വിരുദ്ധമായാണ് സിഐസി പ്രവർത്തിക്കുന്നത് എന്നാണ് സമസ്ത നേതാക്കളുടെ വാദം. രാഷ്ട്രീയമായി കൂടി ബാധിക്കുന്ന വിഷയമായതിനാൽ കരുതലോടെയാണ് സാദിഖ് അലി ശിഹാബ് തങ്ങളും മുസ്ലിം ലീഗും മുന്നോട്ട് നീങ്ങുന്നത്.