ചണ്ഡീഗഡ് : സ്വവർഗ പങ്കാളിയെ മാതാപിതാക്കൾ വീട്ടിൽ പൂട്ടിയിട്ടിരിക്കുകയാണെന്നും വിട്ടുകിട്ടണമെന്നുമാവശ്യപ്പെട്ട് യുവതി കോടതിയിൽ ഹേബിയസ് കോർപ്പസ് ഹരജി നൽകി. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലാണ് യുവതി ഹർജി സമർപ്പിച്ചത്. ഹർജി പരിഗണിക്കവെ പെൺകുട്ടി തന്റെ അടുത്ത സുഹൃത്താണെന്ന് തെളിയിക്കാൻ കോടതി ആവശ്യപ്പെട്ടു. ഹർജി തിങ്കളാഴ്ചത്തേക്ക് പരിഗണിക്കാമെന്നും കോടതി അറിയിച്ചു. 19 വയസ്സുള്ള തന്റെ പങ്കാളിയെ മാതാപിതാക്കൾ ബന്ദികളാക്കിയിരിക്കുകയാണെന്നും കോടതി ഇടപെടണമെന്നുമാണ് യുവതി ആവശ്യപ്പെട്ടത്.
വെള്ളിയാഴ്ച ഹർജി പരിഗണിച്ച ജസ്റ്റിസ് പങ്കജ് ജെയിൻ, ഉത്തർപ്രദേശിലെ ഉന്നാവോ ജില്ലയിൽ നിന്നുള്ള പെൺകുട്ടി എങ്ങനെയാണ് ഉറ്റ സുഹൃത്തിന്റെ പങ്ക് വഹിക്കുന്നതെന്ന് കോടതി ചോദിച്ചു. തുടർന്ന്, അമ്മയും പങ്കാളിയും തമ്മിലുള്ള ടെലിഫോൺ സംഭാഷണത്തിന്റെ ട്രാൻസ്ക്രിപ്റ്റ് ഹർജിക്കാരിയുടെ അഭിഭാഷകൻ കോടതിയെ കേൾപ്പിച്ചു. പ്രസ്തുത സംഭാഷണത്തിന് പുറമെ, ഹരജിക്കാരിക്ക് തടങ്കലിൽ കഴിയുന്ന പെൺകുട്ടി അടുത്ത സുഹൃത്താണെന്ന് തെളിയിക്കാൻ സമയം നൽകുന്നുവെന്നും കോടതി പറഞ്ഞു.





























