കോഴിക്കോട്: ഡൽഹി ജന്തർ മന്തറിലെ ജെൻ സി പ്രക്ഷോഭകരെ അധിക്ഷേപിച്ച ആർഎസ്എസ് നേതാവ് ടി.ജി മോഹൻദാസിനെതിരെ എസ്എഫ്ഐ പോലീസിൽ പരാതി നൽകി. ദില്ലിയിൽ സമരം ചെയ്ത വിദ്യാർഥികളെ വെടിവെച്ചു കൊല്ലണമെന്ന പ്രസ്താവനക്കെതിരെ എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം.എ നന്ദനാണ് ഡിജിപിക്ക് പരാതി നൽകിയത്. പ്രക്ഷോഭകർ ക്രിമിനലുകളും ബലാത്സംഗം ചെയ്യുന്നവരുമാണെന്നും അവർ അഴിഞ്ഞാടുകയാണ് എന്നുമാണ് യൂട്യൂബ് വീഡിയോയിൽ മോഹൻദാസ് പറഞ്ഞത്. പോലീസിനെ പൂർണമായും പിൻവലിച്ച് അവിടെ പ്രക്ഷോഭകർക്ക് മാത്രമായി വിട്ടുകൊടുക്കണം. അവിടെ കൊലപാതകവും ബലാത്സംഗവും നടക്കും.
ശവങ്ങൾ കുന്നുകൂടുമെന്നും തമ്മിൽ തല്ലി മരിക്കുമെന്നുമാണ് മോഹൻദാസ് പറഞ്ഞത്.”ബലാത്സംഗം കൂട്ട ബലാത്സംഗമായി നടക്കും. ദൈവം സഹായിച്ച് അതിന് പരാതിയുണ്ടാവില്ല. ബലാത്സംഗം ഇഷ്ടപ്പെടുന്ന ടീമാണ് അവിടെയുള്ളത്. ബലാത്സംഗം ഇഷ്ടപ്പെടുന്ന സ്ത്രീകളുണ്ടല്ലോ, പെൺകുട്ടികളുണ്ട്. പുനത്തിൽ കുഞ്ഞബ്ദുല്ലയുടെ ഒരു കഥയിൽ മലമുകളിലെ കുഞ്ഞബ്ദുല്ലേ, എന്നെ വന്നു ബലാത്സംഗം ചെയ്യൂ എന്ന് പറഞ്ഞാണ് ആ കഥ അവസാനിക്കുന്നത്. പ്രത്യേകിച്ച് ഇടതുപക്ഷ, ജനാധിപത്യ, മതനിരപേക്ഷ, വർഗ ബഹുജന ഗുണ്ട ഗുണ്ടൻമാരെല്ലാം ഈ പരിപാടികൾ ഇഷ്ടപ്പെടുന്നവരാണ്”- എന്നാണ് മോഹൻദാസിന്റെ അധിക്ഷേപം.
തനിക്ക് അവസരം ലഭിച്ചിരുന്നെങ്കിൽ സമരം ചെയ്യുന്നവരെ വെടിവെച്ചുകൊല്ലുമായിരുന്നു എന്ന് മോഹൻദാസ് മറ്റൊരു വീഡിയോയിൽ പറഞ്ഞിരുന്നു. ”എനിക്ക് ഈ സിറ്റ്വേഷൻ കയ്യിൽ കിട്ടിയാൽ ഞാൻ എന്ത് ചെയ്യുമെന്ന് പറയാം. ജന്തർ മന്തർ പരിസരത്ത് നാല് സ്‌ക്വയർ കിലോമീറ്റർ പരിസരത്ത് കർഫ്യൂ പ്രഖ്യാപിക്കും. ആളുകളോട് പിരിഞ്ഞുപോകാൻ മൂന്ന് തവണ ആവശ്യപ്പെടും. പിന്നെ വെടിവെക്കും. ആളുകൾ ചിതറിയോടും, കുറേപ്പേര് മരിക്കും, കുറേപ്പേര് മരിക്കില്ല…കുറേപ്പേർക്ക് അംഗഭംഗം സംഭവിക്കും…ഏകദേശം ഒരു നാല് മണിക്കൂർ കൊണ്ട് രംഗം ശാന്തമാകും. ശവങ്ങൾ പെറുക്കി ആശുപത്രിയിലെത്തിക്കും..So many things will happen”- എന്നായിരുന്നു മോഹൻദാസ് പറഞ്ഞത്.





























