റാന്നി: ചെറുകോൽപ്പുഴ – റാന്നി റോഡ് പത്തര മീറ്റർ വീതിയിൽ വികസിപ്പിക്കുന്നതിന് കെ.ആർ.എഫ്.ബി നടത്തുന്ന പ്രവർത്തനങ്ങൾ വേഗത്തിലാക്കി നിർമ്മാണം ആരംഭിക്കണമെന്ന് റോഡ് വികസന സമിതി ആവശ്യപ്പെട്ടു. റോഡ് പതിമൂന്നര മീറ്റർ വീതിയിൽ വികസിപ്പിക്കുന്നതിന് നേരത്തെ കിഫ്ബി പ്രാഥമിക തീരുമാനം എടുത്തിരുന്നു. എന്നാൽ ഇത്രയും വീതിയിൽ ഭൂമി ഏറ്റെടുത്താൽ നിരവധി വീടുകൾ, ആരാധനാലയങ്ങൾ, സ്വകാര്യ സർക്കാർ സ്ഥാപനങ്ങൾ, കരയോഗമന്ദിരങ്ങൾ തുടങ്ങിയവ നീക്കം ചെയ്യേണ്ടതായി വരുമെന്നതിനാൽ മുഴുവൻ ഭൂഉടമകളും സമരം നടത്തുകയും അധികാരികൾക്ക് പരാതി നൽകുകയും ചെയ്തിരുന്നു.
പരാതി ബോധ്യപ്പെട്ട കിഫ്ബി റോഡ് പത്തര മീറ്റർ വീതിയിൽ വികസിപ്പിക്കുന്നതിന് അന്തിമ തീരുമാനം എടുത്തു. ഇതിൻ്റെ ഭാഗമായി അയിരൂർ, അങ്ങാടി പഞ്ചായത്തുകളിലെ ഭൂഉടമകളുടെ യോഗങ്ങൾ റാന്നി എം.എൽ.എ അഡ്വ. പ്രമോദ് നാരായണൻ്റെ നിർദേശപ്രകാരം കെ.ആർ.എഫ്.ബി ഉന്നത ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും വിവിധ രാഷ്ട്രീ യ പാർട്ടികളുടെയും നേതൃത്വത്തിൽ വിളിച്ച് ചേർത്തു. പത്തര മീറ്റർ വീതിയിൽ വികസനത്തിന് ഭൂമി നൽകാമെന്ന് ഭൂഉടമകൾ സമ്മതം അറിയിക്കുകയും ചെയ്തതാണെന്ന് ചെറുകോൽപ്പുഴ – റാന്നി റോഡ് വികസന സമിതി ചെയർമാൻ പി.എൻ.എസ് പിള്ള, ജനറൽ കൺവീനർ എം സജി എന്നിവർ പറഞ്ഞു.
തുടർന്ന് കെ .ആർ .എഫ് ബി സർവെ നടപടികൾ പൂർത്തിയാക്കി. പത്തര മീറ്റർ വീതിയിൽ നിർമ്മാണം നടത്തുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുകയാണ്. എന്നാൽ പത്തര മീറ്റർ വീതിയിൽ പോലും റോഡ് വികസനം നടക്കാതിരിക്കാൻ അഞ്ചിൽ താഴെയുള്ള വ്യക്തികൾ കടലാസ് സംഘടനയുണ്ടാക്കി വ്യാജ പ്രചരണം നടത്തുകയാണെന്നും പ്രദേശ വാസികൾ യാഥാർത്ഥ്യം തിരിച്ചറിയണമെന്നും റോഡ് വികസന സമിതി ഭാരവാഹികൾ അറിയിച്ചു.





























