പാലാ : കേരളാ കോണ്‍ഗ്രസ് (മാണി)പ്രവര്‍ത്തകരില്‍ ബഹുഭൂരിപക്ഷവും യു.ഡി.എഫ് പ്രവേശനം ശക്തമായി ആവശ്യപ്പെടുകയാണ്. സഭാ നേതാക്കളും കേരളാ കോണ്‍ഗ്രസ് യു.ഡി.എഫില്‍ വേണമെന്ന് ആഗ്രഹിക്കുന്നു. എന്നാല്‍ റോഷി അഗസ്റ്റിന്റെ നേത്രുത്വത്തിലുള്ള ചില നേതാക്കള്‍ എല്‍.ഡി.എഫ് വിടാന്‍ ഒരുതരത്തിലും സമ്മതിക്കുന്നില്ല. ഇതോടെ ജോസ് കെ.മാണി കടുത്ത സമ്മര്‍ദ്ദത്തിലാണ്. നിലവില്‍ എല്‍.ഡി.എഫ് വിടാന്‍ പ്രത്യേകിച്ച് കാരണങ്ങള്‍ ഒന്നുമില്ലെന്നും ഇങ്ങനെയുള്ള സാഹചര്യത്തില്‍ മുന്നണി വിടുന്നത് ജനങ്ങള്‍ക്കിടയില്‍ തെറ്റായ സന്ദേശം നല്‍കുമെന്നുമാണ് റോഷി ആഗസ്റ്റിന്‍ ഗ്രൂപ്പിന്റെ നിലപാട്. ഇതിനെ തരണം ചെയ്യുവാനാണ് റബറിന് താങ്ങുവില 250 രൂപയായി ഉയര്‍ത്തണമെന്ന ആവശ്യം ജോസ്.കെ.മാണി ഉന്നയിച്ചത്. വരുംദിവസങ്ങളില്‍ ആവശ്യം ശക്തമാക്കുവാനാണ് ജോസ് കെ.മാണി ഉദ്ദേശിക്കുന്നത്.
പത്തനംതിട്ട ജില്ലക്കുവേണ്ടി കെ.കെ.നായര്‍ സ്വീകരിച്ച അതെ തന്ത്രമാണ് ജോസ്.കെ.മാണി ഇപ്പോള്‍ പയറ്റുന്നത്. സ്വതന്ത്രനായി വിജയിച്ച കെ.കെ.നായര്‍ക്ക് മന്ത്രിസ്ഥാനം വെച്ചുനീട്ടിയപ്പോള്‍ വേണ്ടെന്നു പറഞ്ഞുകൊണ്ട് തനിക്ക് പത്തനംതിട്ട ജില്ല വേണമെന്ന് പറഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ അത് നേടിയെടുത്ത ചരിത്രമാണ് കെ.കെ.നായരുടെത്. പിന്നീട് കെ.കെ നായര്‍ക്ക് ഉണ്ടായ സ്വീകാര്യത വളരെ വലുതായിരുന്നു. പത്തനംതിട്ട ജില്ലയുടെ പിതാവായി അദ്ദേഹം ഇപ്പോഴും ജനമനസ്സുകളിലുണ്ട്. ഏതാണ്ട് ഇതേ സമീപനം തന്നെയാണ് ജോസ് കെ.മാണിയും പയറ്റുവാന്‍ ഉദ്ദേശിക്കുന്നത്. ഒത്താല്‍ ഊട്ടി അല്ലെങ്കില്‍ ചട്ടി എന്ന നാടന്‍ പ്രയോഗം അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ എടുത്ത് പ്രയോഗിക്കുകയാണ് കുഞ്ഞുമാണി.
ഈ തെരഞ്ഞെടുപ്പ് ജീവന്‍മരണ പോരാട്ടംതന്നെയാണെന്ന തിരിച്ചറിവിലാണ് ജോസ് കെ.മാണി. തന്റെ ആവശ്യം പിണറായി സര്‍ക്കാര്‍ അംഗീകരിച്ചാല്‍ മലയോര കര്‍ഷകരുടെ ഇടയില്‍ പ്രത്യേകിച്ച് റബര്‍ കര്‍ഷകരുടെ ഇടയില്‍ മാണി കോണ്‍ഗ്രസിന് വലിയ ജനപ്രീതിയുണ്ടാകും. ഈ ഒറ്റ കാരണംകൊണ്ട് തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാമെന്നും ഇതിലൂടെ റോഷി ആഗസ്റ്റിന്റെ ഗ്രൂപ്പിനെ ഒതുക്കി പാര്‍ട്ടിയുടെ കടിഞ്ഞാന്‍ പൂര്‍ണ്ണമായും തന്റെ കയ്യിലേക്ക് എത്തിക്കാമെന്നും ജോസ് കെ.മാണി കണക്കുകൂട്ടുന്നു. അതേസമയം തന്റെ ആവശ്യം എല്‍.ഡി.എഫ് തിരസ്കരിച്ചാല്‍ മുന്നണി മാറുന്നതിന് അത് ഒരു കാരണമാകുകയും ചെയ്യും. എന്തായാലും നേട്ടം ജോസ്.കെ.മാണിക്ക് തന്നെയാകും. ഇതേസമയംതന്നെ ജോസ് കെ.മാണി പ്രത്യേക ദൂതന്മാര്‍ മുഖേന യു.ഡി.എഫ് നേതാക്കളുമായി വീണ്ടും രഹസ്യ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.





























