ഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുമ്പ് തിരഞ്ഞെടുപ്പ് ബോണ്ടുവിവരങ്ങൾ പുറത്തുവരുമോയെന്നതിൽ സുപ്രീംകോടതി തിങ്കളാഴ്ച വ്യക്തത വരുത്തിയേക്കും. ബോണ്ടുകളുടെ വിവരങ്ങൾ നൽകാൻ ജൂൺ 30 വരെ സമയംതേടി എസ്.ബി.ഐ. നൽകിയ ഹർജി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗബെഞ്ച് തിങ്കളാഴ്ച പരിഗണിക്കും.
മാർച്ച് ആറിനകം എസ്.ബി.ഐ. വിവരങ്ങൾ നൽകണമെന്നും 13-നകം തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നുമാണ് ബോണ്ട് പദ്ധതി റദ്ദാക്കി സുപ്രീംകോടതി ആവശ്യപ്പെട്ടത്. 2019 ഏപ്രിൽ 12 മുതൽ സുപ്രീംകോടതിവിധി വന്ന 2024 ഫെബ്രുവരി 15 വരെ 22,217 ബോണ്ടുകളുണ്ടെന്നും അവയുടെ വിവരങ്ങൾ ഡീകോഡ് ചെയ്യാൻ സമയം വേണമെന്നുമാണ് എസ്.ബി.ഐ. ആവശ്യം. കോടതി ഇതംഗീകരിച്ചാൽ രാഷ്ട്രീയപ്പാർട്ടികൾക്ക് ബോണ്ടുവഴി സംഭാവന നൽകിയവരുടെ വിവരങ്ങൾ തിരഞ്ഞെടുപ്പിനുമുമ്പ് പുറത്തുവരില്ല. പുതിയ സർക്കാർ അധികാരത്തിലെത്തിയശേഷമാകുമിത്.



























