ദില്ലി : ഗുജറാത്തിലെ മോർബി തൂക്കുപാലം തകർന്ന സംഭവം സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സുപ്രധാനമാണ് ഇന്നത്തെ സുപ്രീംകോടതി നടപടി. അപകടത്തെ കുറിച്ച് ജുഡിഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകനായ വിഷാൽ തിവാരി നൽകിയ ഹർജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് പരിഗണിക്കുക.
ഒക്ടോബർ 30 ന് നടന്ന അപകടം 134 പേരുടെ ജീവനാണ് കവർന്നത്. സംഭവത്തിൽ മോർബി മുൻസിപ്പാലിറ്റിക്ക് അടക്കം വലിയ വീഴ്ച പറ്റിയതായാണ് ഇപ്പോൾ നടക്കുന്ന അന്വേഷണത്തിലെ പ്രാഥമികമായ കണ്ടെത്തൽ. തൂക്കുപാലത്തിന്റെ ചീഫ് ഓഫീസർ (സിഒ) സന്ദീപ്‌സിംഗ് സാലയെ പോലീസ് ചോദ്യം ചെയ്തിരുന്നു. പാലത്തിന്റെ അറ്റകുറ്റപ്പണിയിലും നവീകരണത്തിലും ഒറെവ ഗ്രൂപ്പിന്റെ സ്വകാര്യ കരാറുകാർ പാലത്തിന്റെ ”ഘടനാപരമായ സ്ഥിരതയെക്കുറിച്ചുള്ള ശാസ്ത്രീയ വിലയിരുത്തൽ” നടത്തിയില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്.