ഇലന്തൂര്‍ : പത്തനംതിട്ട ഇലന്തൂർ നരബലി കേസിലെ മൂന്ന് പ്രതികളെയും കോടതിയിൽ ഹാജരാക്കി. ഭീഷണിപ്പെടുത്തിയാണ് കുറ്റം സമ്മതിപ്പിച്ചതെന്നാണ് പ്രതികളുടെ വാദം. അന്വേഷണവും തെളിവെടുപ്പും പൂര്‍ത്തിയാക്കാനും, ഫോറന്‍സിക് പരിശോധന നടത്താനും പ്രതികളുടെ സാന്നിധ്യം അനിവാര്യമാണ്. ഷാഫി കൊടും ക്രിമിനലായതു കൊണ്ട് വിശദമായ ചോദ്യം ചെയ്യല്‍ അനിവാര്യമാണെന്നും പൊലീസ് അറിയിച്ചു.
ഭഗവൽ സിങിനും ലൈലയ്ക്കും 13 ലക്ഷത്തിലേറെ രൂപയുടെ കടബാധ്യത ഉണ്ടായിരുന്നു. ഇലന്തൂർ സഹകരണ ബാങ്ക് ശാഖയിൽ നിന്ന് 8 ലക്ഷം രൂപയുടെ വായ്പ എടുത്തിട്ടുണ്ട്. പലിശയിനത്തിൽ 50000 രൂപ അടച്ച് കഴിഞ്ഞ മാർച്ചിൽ വായ്പ പുതുക്കിയതിന്റെ രേഖകളും പോലീസിന് ലഭിച്ചു. എഡിജിപി വിജയ് സാഖറെയുടെ നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘത്തിന്‍റെ യോഗം കൊച്ചിയിൽ ചേർന്നു. ഡിസിപി എസ് ശശിധരൻ, മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ എഎസ്പി അനൂജ് പാലിവാൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. അന്വേഷണത്തിന്റെ അടുത്ത ഘട്ടത്തെ കുറിച്ച് സംഘം കൂടിയോലോചന നടത്തി.





























