അഞ്ചല്‍ : ഉപയോഗിച്ചുകൊണ്ടിരുന്ന സിഗരറ്റ് നൽകാത്തതിന്‍റെ പേരിൽ കൊല്ലം അഞ്ചലിൽ രണ്ടു പേരെ വെട്ടി പരിക്കേൽപ്പിച്ചു. ഓട്ടോ ഡ്രൈവർമാരും അഞ്ചൽ സ്വദേശികളുമായ ഷമീർ, അജ്മൽ എന്നിവർക്കാണ് വെട്ടേറ്റത്. സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം അഞ്ചൽ പനച്ചവിളയിലാണ് സംഭവം. അഞ്ചൽ പനച്ചവിള സ്വദേശി ആംബുജിഎന്നു വിളിക്കുന്ന അമിത്ത്, പനയംച്ചേരി സ്വാദേശി അജിത്ത് എന്നിവരെ അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തു. വെട്ടേറ്റ ഇടമുളക്കൽ ഓട്ടോ സ്റ്റാന്ഡിലെ ഓട്ടോ ഡ്രൈവർമാരായ ഷെമീറും, അജ്മലും അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
രാത്രി എട്ടു മണിയോടുകൂടി പെട്രോൾപമ്പിനു സമീപത്തെ കടയുടെ സൈഡിൽ നിന്നു പുകവലിക്കുകയായിരുന്ന ഷെമീറിനോട് മദ്യപിച്ചു ബൈക്കിലെത്തിയ പ്രതികൾ സിഗരറ്റിന്‍റെ പകുതി ആവശ്യപ്പെട്ടു. എന്നാൽ ഷെമീർ നൽകാൻ തയ്യാറായില്ല. ഇതോടെ പ്രകോപിതരായ യുവാക്കൾ ഷെമീറിനെ മർദ്ദിക്കുകയായിരുന്നു.
ഷെമീർ മർദ്ദനത്തിൽ നിന്നും രക്ഷപ്പെടാനായി ഓട്ടോറിക്ഷയുമായി ഇടമുളക്കൽ ഓട്ടോ സ്റ്റാൻഡിലേക്ക് ഓടിച്ച് പോയി. എന്നാല്‍ ഷെമീറിനെ പിന്തുടർന്ന് ബൈക്കിലെത്തിയ യുവാക്കൾ കൈവശമുണ്ടായിരുന്ന വാൾ ഉപയോഗിച്ച് ഓട്ടോറിക്ഷയുടെ പിൻഭാഗം വെട്ടി കീറുകയും ഗ്ലാസ് അടിച്ചു പൊട്ടിക്കുകയും ഷമീറിനെ വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്തു. ഇത് തടയാനെത്തിയ മറ്റൊരു ഓട്ടോഡ്രൈവറായ അജ്മലിനെയും യുവാക്കള്‍ വെട്ടി. ആക്രമണത്തില്‍ ഇയാളുടെ മുതുകത്ത് വെട്ടേറ്റിട്ടുണ്ട്.