റാന്നി: പെരുമ്പെട്ടിക്കാരുടെ മുക്കാൽ നൂറ്റാണ്ടോളം നീണ്ടുനിന്ന കാത്തിരിപ്പിന് വിരാമമായി. പെരുമ്പെട്ടി പട്ടയത്തിന് മന്ത്രിസഭാ അനുമതി ലഭിച്ചതായി അഡ്വ.പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. ഇതോടെ 70 വർഷത്തിലെ അധികമായി നീണ്ട കാത്തിരിപ്പിനാണ് വിരാമം ആയത്. മല്ലപ്പള്ളി താലൂക്കിൽ പെരുമ്പെട്ടി വില്ലേജിൽ ഉൾപ്പെട്ട പ്രദേശത്തെ 649 കൈവശക്കാർക്കാണ് മന്ത്രിസഭാ തീരുമാനം വഴി തങ്ങളുടെ കൈവശ ഭൂമിക്ക് പട്ടയം ലഭിക്കുക. തിങ്കളാഴ്ച ചേർന്ന മന്ത്രിസഭ യോഗത്തിലാണ് ചരിത്രപരമായ തീരുമാനം എടുത്തത്. ഇതോടെ രണ്ട് നൂറ്റാണ്ടിലേറെയായി ഇവിടെ താമസിക്കുന്നവർക്ക് സ്വന്തം ഭൂമിക്ക് അവകാശം ഉണ്ടാവുകയാണ്.
01-08-1971 ന് മുമ്പുള്ള കൈവശക്കാരെയും ഇവരിൽ നിന്നും മുദ്രപത്രങ്ങൾ വഴിയും മറ്റും ഉടമസ്ഥാവകാശം കൈമാറി വാങ്ങിയവരും ഉൾപ്പെടെ 2014 ന് മുമ്പ് ഇവിടെ കുടിയേറി വീടുവെച്ചു കൃഷി ചെയ്തു ജീവിക്കുന്നവരുമായ എല്ലാവർക്കും താമസിക്കുന്ന ഭൂമിക്ക് പട്ടയം ഉറപ്പായി. വനം വകുപ്പ് ഉന്നയിച്ച അവകാശവാദമാണ് പെരുമ്പെട്ടി പട്ടയ വിതരണത്തിന് തർക്കമായത്. മുൻ മുഖ്യമന്ത്രി വി എസ് അച്ചുതാനന്തൻ പെരുമ്പെട്ടിയിൽ എത്തുകയും പ്രശ്നത്തിൽ ഇടപെടുകയും ചെയ്തിരുന്നു. എന്നാൽ ചില ഉദ്യോഗസ്ഥരുടെ ഇടപെടൽ മൂലം പട്ടയ തീരുമാനം അനിശ്ചിതമായി നീണ്ടു. അഡ്വ.പ്രമോദ് നാരായണന്റെ അഭ്യർത്ഥനയേ തുടർന്ന് റവന്യൂ മന്ത്രി കെ രാജൻ പ്രത്യേകം ഇടപെട്ടാണ് പെരുമ്പെട്ടിയിൽ വനം വകുപ്പുമായി സഹകരിച്ച് പ്രത്യേക ഡിജിറ്റൽ സർവ്വേ നടത്തിയത്. മുഖ്യമന്ത്രി വിഷയത്തിൽ ഇടപെടുകയും ഫയൽ മന്ത്രി സഭക്ക് വെയ്ക്കാൻ അനുമതി നൽകുകയുമായിരുന്നു.
ഉന്നതോദ്യോഗസ്ഥരുടെ സന്ദേഹങ്ങൾ പരിഹരിക്കാനുള്ള ഇടപെടലുകൾ പിന്നെയും വേണ്ടിവന്നു. തുടർന്ന് പെരുമ്പെട്ടിയിലെ കൈവശഭൂമി വനത്തിന്റെ ജണ്ടായ്ക്ക് പുറത്താണെന്നും വനഭൂമിയിൽ കുറവില്ലെന്നും കണ്ടെത്തി. തുടർന്നാണ് റവന്യൂ വകുപ്പ് നിയമം, വനം, ധനകാര്യ വകുപ്പുകളുമായി സഹകരിച്ച് വിഷയത്തിൽ അന്തിമ തീരുമാനമാവുകയായിരുന്നു. പട്ടയം ലഭ്യമാക്കുവാൻ അവസാന നിമിഷം ഉണ്ടായ നിയമക്കുരുക്ക് അതീവ സങ്കീർണ്ണമായിരുന്നു. എംഎൽഎയുടെ നിരന്തരമായ ഇടപെടൽ മൂലമാണ് അന്തിമ തീരുമാനം സാധ്യമാക്കിയത്. ഇതിനായി മുൻകൈയെടുത്ത റവന്യൂ വകുപ്പിന്റെയും സംസ്ഥാന സർക്കാരിന്റെയും ഇടപെടൽ വളരെ വലുതാണ്.





























