റാന്നി: പെരുമ്പെട്ടിയിലെ കർഷകർ ഭൂമിയുടെ ഉടമകൾ ആകുമ്പോൾ ആഹ്ലാദത്തിനൊപ്പം അഭിമാനവും തോന്നുന്നതായി അഡ്വ.പ്രമോദ് നാരായൺ എംഎൽഎ. 2021 ഒക്ടോബർ 12ന് നിയമസഭയിൽ ആദ്യമായി പെരുമ്പെട്ടി വിഷയം ഉന്നയിച്ചു. പിന്നീട് നിരവധി തവണ കേരള നിയമസഭയിൽ ഈ വിഷയം അവതരിപ്പിച്ചപ്പോഴും റവന്യൂ മന്ത്രി കെ രാജൻ നൽകിയ മറുപടികളും അദ്ദേഹത്തിന്റെ ഇടപെടലുകളും തുടർ വഴികളിൽ കരുത്തായി മാറി. കർഷകരിൽ ഏതാനും പേരുടെ ഭൂമി സംബന്ധിച്ച് സർവ്വേ രേഖകളിൽ റിസർവ് ഫോറസ്റ്റ് എന്ന രേഖപ്പെടുത്തിയത് മാറ്റുന്നതിന് കഠിനപ്രയത്നമാണ് നടത്തേണ്ടി വന്നത്.
മറ്റൊരു തടസ്സമായിരുന്നു ഡിജിറ്റൽ സർവേ നടത്തുക എന്നത്. കേരളത്തിൽ തന്നെ ഏറ്റവും ആദ്യം ഡിജിറ്റൽ സർവേ നടത്തിയ വില്ലേജുകളിൽ ഒന്നായി പെരുമ്പെട്ടിയെ പിന്നീട് മാറ്റി. 2024 ഫെബ്രുവരിയിൽ പെരുമ്പെട്ടി പ്രത്യേക ക്യാമ്പ് ഓഫീസ് തുറന്നു കൊണ്ട് ഡിജിറ്റൽ സർവേ നടപടികൾ ആരംഭിച്ചു. 2024 ഓഗസ്റ്റിൽ പെരുമ്പെട്ടി വില്ലേജിൽ സർവ്വേ നടപടികൾ പൂർത്തിയാക്കി. ഒപ്പം തന്നെ ചേത്തക്കൽ വില്ലേജിലെയും അങ്ങാടി വില്ലേജിലെയും ഡിജിറ്റൽ സർവേ നടപടികളും ആരംഭിച്ചു. തുടർന്ന് വനം റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംയുക്ത സർവ്വേയും നടത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെയും റവന്യൂ മന്ത്രി കെ രാജന്റെയും അതിശക്തമായ ഇടപെടലും പിന്തുണയുമാണ് ഈ തടസ്സങ്ങളെയെല്ലാം എല്ലാം അതിജീവിച്ചുകൊണ്ട് പെരുമ്പെട്ടിയിലെ കൈവശക്കാർക്ക് പട്ടയം എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുവാൻ സഹായിച്ചത്.





























