റാന്നി : പ്രകൃതിരമണീയമായ കരികുളം സംരക്ഷിത വനമേഖല ഇപ്പോൾ പ്ലാസ്റ്റിക് മാലിന്യങ്ങളുടെ പിടിയിൽ. പാതയോരങ്ങളിൽ വാഹനങ്ങൾ നിർത്തി യാത്രക്കാർ വലിച്ചെറിയുന്ന പ്ലാസ്റ്റിക് കവറുകളും ഭക്ഷണാവശിഷ്ടങ്ങളും വനത്തിനുള്ളിലെ മുളംചില്ലകളിൽ കുടുങ്ങിക്കിടക്കുന്ന കാഴ്ചയാണ് ഇതുവഴി പോകുന്ന സഞ്ചാരികള്‍ക്ക് കാണുവാന്‍ കഴിയുക. അശ്രദ്ധമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് പാക്കറ്റുകൾ മരങ്ങളിലും മുളംചില്ലകളിലും കൊരുത്ത് കിടക്കുന്നത് കാഴ്ചക്കാരെ തെല്ലൊന്നുമല്ല അസ്വസ്ഥരാക്കുന്നത്.
പ്ലാസ്റ്റിക് മാലിന്യങ്ങൾ മണ്ണിൽ ലയിക്കാതെ കിടക്കുന്നത് വനത്തിലെ ആവാസവ്യവസ്ഥയെ തകർക്കുന്നു. മഴക്കാലമാകുന്നതോടെ ഇവ വെള്ളക്കെട്ടിനും കൊതുകുജന്യ രോഗങ്ങൾക്കും കാരണമായേക്കാം.
വനത്തിനുള്ളിൽ മാലിന്യം തള്ളുന്നവർക്ക് കർശനമായ പിഴ ശിക്ഷകൾ ഏർപ്പെടുത്തണമെന്നും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. വനം വകുപ്പിന്റെ ഭാഗത്തുനിന്ന് കൂടുതൽ ജാഗ്രതയും ബോധവൽക്കരണ ബോർഡുകളും ഈ പ്രദേശത്ത് അനിവാര്യമാണ്. മനോഹരമായ കരികുളം വനത്തെ മാലിന്യമുക്തമാക്കാൻ അധികൃതരും പൊതുജനങ്ങളും കൈകോർക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.





























