ഉദുമ : കാസർകോട് തൃക്കണ്ണാട്ട് കടൽ 30 മീറ്ററോളം കരയെടുത്ത് സംസ്ഥാനപാതയിലേക്ക് കയറി. കടലേറ്റത്തിൽ പാതയുടെ ഒരുഭാഗത്തെ മൺതിട്ടയിടിഞ്ഞു. റോഡിനപ്പുറത്താണ് പ്രശസ്തമായ തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രം. സംസ്ഥാനപാതയിൽ ടാറിങ്ങിനോട് ചേർന്ന് രണ്ടുമീറ്ററോളമാണ് മണ്ണിടിഞ്ഞ് കടലിലേക്ക് ഒഴുകിയത്. സംസ്ഥാനപാതയും കടലും തൃക്കണ്ണാട് ക്ഷേത്രമതിലും തമ്മിലുള്ള ദൂരം ഇപ്പോൾ വെറും 35 മീറ്ററായി ചുരുങ്ങിയിട്ടുണ്ട്. കഴിഞ്ഞദിവസങ്ങളിലെ കടലേറ്റത്തിൽ തൊട്ടടുത്തുണ്ടായിരുന്ന കൊടുങ്ങല്ലൂരമ്മ മന്ദിരത്തിന്റെ പകുതിയോളം കടലെടുത്തിരുന്നു. ഈ നിലയിൽ കടലേറ്റം തുടർന്നാൽ വൈകാതെ സംസ്ഥാനപാതയും കടലെടുക്കുമെന്ന് നാട്ടുകാർ പറഞ്ഞിരുന്നു.
തങ്ങളുടെ വാക്കുകളെ അധികാരികൾ ചെവിക്കൊള്ളുന്നില്ലെന്ന് കണ്ടതോടെ നാട്ടുകാർ സംസ്ഥാനപാത ഉപരോധിച്ചു. സമരം ശക്തമായതോടെ അധികാരികൾ ചർച്ചയ്ക്കെത്തി. കാസർകോട് എഡിഎമ്മുമായി നടത്തിയ ചർച്ചയിൽ ഉടൻ കല്ലിടാമെന്ന ഉറപ്പ് ലഭിച്ചു. എന്നാൽ കല്ലിടൽ നടന്നില്ല. കടലേറ്റം തുടങ്ങിയ നാളുകളിൽതന്നെ കല്ലിട്ടിരുന്നെങ്കിൽ ഇത്രയും മീറ്റർ കരയെടുക്കുന്നതും കടൽ റോഡിലേക്കെത്തുന്നതും തടയാമായിരുന്നില്ലേയെന്നാണ് നാട്ടുകാരുടെ ചോദ്യം. അതിനിടെ സംസ്ഥാനപാതയിലൂടെ കടന്നുപോകേണ്ട വലിയ വാഹനങ്ങളെ പോലീസ് തച്ചങ്ങാട് വഴി തിരിച്ചുവിട്ടു.






























