റാന്നി : മലയോര മേഖലയായ ഭീതിയിലാഴ്‌ത്തി കടുവ. പെരുനാട്, നാറാണംമൂഴി പഞ്ചായത്തുകളെ വേട്ടയാടുന്ന കടുവയെ കണ്ടെത്താനോ പിടികൂടാനോ കഴിയാതെ ഇരുട്ടിൽ തപ്പുകയാണ് വനംവകുപ്പ്. രണ്ടാഴ്ചകൾക്ക് മുമ്പ് പശുവിനെ കൊലപ്പെടുത്തിയ സ്ഥലത്തു വനംവകുപ്പ് കൂട് സ്ഥാപിച്ചിരുന്നു. എന്നാൽ കടുവയെ കുടുക്കാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. നിലവിൽ മാംസ അവശിഷ്ടം മാറ്റി ജീവനുള്ള ഇരയെ കൂട്ടിൽ വയ്‌ക്കാൻ തയ്യാറെടുക്കുകയാണ് വനം വകുപ്പ്. ഇതിനിടയിൽ കൂടിനു സമീപത്തു നിന്ന് മാറി കോട്ടക്കുഴി എന്ന സ്ഥലത്തു രണ്ടുപേർ കടുവയെ കണ്ടിരുന്നു.
ഇതോടെ ഇവിടെയും കൂടു സ്ഥാപിക്കണം എന്ന് നാട്ടുകാരും പഞ്ചായത്തും അവശ്യപ്പെട്ടു. കൂടാതെ തോട്ടം മേഖലയിൽ വന്യജീവികൾക്ക് വിഹരിക്കാൻ തക്കവിധം കാടുകൾ വളർന്നു നിൽക്കുന്നത് എത്രയും വേഗം നീക്കം ചെയ്യണമെന്നും ആവശ്യം ഉയരുന്നുണ്ട്. അതേസമയം രണ്ടുദിവസം മേഖലയിൽ ഡ്രോൺ നിരീക്ഷണം നടത്തിയെങ്കിലും കടുവയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ജനങ്ങൾക്കും വളർത്തുമൃഗങ്ങൾക്കും ഭീഷണിയായ കടുവയെ പിടികൂടി ഉൾക്കാട്ടിലേക്ക് അയയ്‌ക്കാൻ കൂടുതൽ കാര്യക്ഷമമായ മാർഗം തേടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.