ഡല്‍ഹി : മിനിമം താങ്ങുവില ഉള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കാന്‍ ആവശ്യപ്പെട്ടുള്ള കര്‍ഷക മാര്‍ച്ച് ആരംഭിച്ചു. പഞ്ചാബിലെ ഫത്തേഗഡ് സാഹിബില്‍ നിന്നും ട്രാക്ടറുകള്‍ നീങ്ങിത്തുടങ്ങി. രാജസ്ഥാന്, പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, ഡല്‍ഹി, എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ 200ല്‍പരം കര്‍ഷക സംഘടനകളുടെ നേതൃത്വത്തിലാണ് സമരത്തിനിറങ്ങുന്നത്. കഴിഞ്ഞദിവസം, മാര്‍ച്ച് ഒഴിവാക്കാനായി കേന്ദ്രമന്ത്രിമാര്‍ കര്‍ഷക സംഘടനകളുമായി അവസാനവട്ട ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.
അഞ്ചുമണിക്കൂറിലധികം നീണ്ട ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ കര്‍ഷകര്‍ തെരുവിലേക്ക് ഇറങ്ങാന്‍ ഉറയ്ക്കുകയായിരുന്നു. “പഞ്ചാബിലെയും ഹരിയാനയിലെയും ജനങ്ങള്‍ പീഡിപ്പിക്കപ്പെടുന്നു, ഈ രണ്ട് സംസ്ഥാനങ്ങളും ഇനി ഇന്ത്യയുടെ ഭാഗമല്ലെന്ന് തോന്നുന്നു അവരെ അന്താരാഷ്ട്ര അതിര്‍ത്തിയായി കണക്കാക്കുന്നു’ എന്നായിരുന്നു പഞ്ചാബ് കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി ജനറല്‍ സെക്രട്ടറി സര്വാന് സിംഗ് പന്ദേര് പ്രസ്താവിച്ചത്.





























