വാഷിംങ്ടൺ: ചൈനയില്‍നിന്ന് വായ്പയെടുക്കുന്നതില്‍ മറ്റുരാജ്യങ്ങളെ വിലക്കുന്ന അമേരിക്ക, 2000-2023 കാലത്ത് 20,000 കോടി ഡോളറിലേറെ (18 ലക്ഷം കോടി യോളം രൂപ) വായ്‌പ വായ്‌പ ചൈനയില്‍ നിന്ന് സ്വീകരിച്ചതായി റിപ്പോര്‍ട്ട്. ഇക്കാലയളവില്‍ 2.2 ലക്ഷം കോടി ഡോളറിൻ്റെ വായ്പയാണ് ചൈന ലോകമാകമാനം നല്‍കിയത്. യുഎസിലെ വില്യം ആൻഡ് മേരി സർവകലാശാലയിലെ ഗവേഷണ ലാബായ എയ്‌ഡ്‌ഡേറ്റ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ടെക്സസിലെയും ലൂയിസിയാനയിലെയും എൽഎൻജി പദ്ധതികൾ, വിവിധ വിമാനത്താവളങ്ങളുടെ വികസനം തുടങ്ങിയവയ്ക്കെല്ലാം ചൈനീസ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ബാങ്കുകള്‍, സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നാണ് അമേരിക്കന്‍ സ്ഥാപനങ്ങള്‍ വായ്പയെടുത്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ആഗോളതലത്തിൽ ചൈനയില്‍നിന്ന് ഏറ്റവും കൂടുതൽ വായ്പ സ്വീകരിക്കുന്ന രാജ്യങ്ങളിലൊന്നും അമേരിക്കയാണ്. 2000 നും 2023 നും ഇടയിൽ 200 ലധികം രാജ്യങ്ങളിലായി 2.2 ട്രില്യൺ ഡോളറിന്‍റെ സഹായം ചൈന നല്‍കി. ചൈനീസ് ധനസഹായം വികസ്വര രാജ്യങ്ങളിലേക്ക് ഒഴുകിയെത്തിയിട്ടുണ്ടെന്ന പൊതു അനുമാനത്തിന് വിരുദ്ധമാണ് റിപ്പോര്‍ട്ട്.





























