മാറനല്ലൂർ : ലക്ഷങ്ങൾ മുടക്കി മാസങ്ങൾക്കു മുമ്പ് നിർമിച്ച നടപ്പാത കാടുകയറി. കാട്ടാക്കട-നെയ്യാറ്റിൻകര റോഡിൽ കോട്ടമുകളിനു സമീപമാണ് നടപ്പാത ഉപയോഗിക്കാനാകാതായത്. ചിലയിടങ്ങളിൽ ഓട് പാകിയും കോൺക്രീറ്റ് ചെയ്തുമാണ് നടപ്പാത നവീകരിച്ചത്. നവീകരണം നടത്തിയ സ്ഥലത്ത് പലയിടത്തും വെള്ളക്കെട്ടാണ്. നടപ്പാത നിർമാണം അശാസ്ത്രീയമെന്ന് നാട്ടുകാരിൽ ഒരു വിഭാഗം പരാതിപ്പെട്ടിരുന്നു.
പരാതിയുള്ള സ്ഥലങ്ങൾ ഒഴിവാക്കിയാണ് പിന്നീട് നിർമാണ ജോലികൾ നടത്തിയത്. മൂലക്കോണം കവല മുതലാണ് ഓട് പാകി നടപ്പാത നിർമാണം നടത്താൻ ഉദ്ദേശിച്ചിരുന്നത്. എന്നാൽ ഓട് പാകിയുള്ള നടപ്പാത നിർമാണം നാട്ടുകാരിൽ ഒരു വിഭാഗത്തിന്റെ എതിർപ്പിനെ തുടർന്ന് ഒഴിവാക്കുകയും പകരം കോൺക്രീറ്റ് ചെയ്ത് നവീകരിക്കുകയും ചെയ്തു. നടപ്പാത നിർമിച്ച സ്ഥലങ്ങളിലൂടെ നാട്ടുകാർക്ക് ഇപ്പോൾ നടന്നുപോകാൻപോലും കഴിയാത്ത സ്ഥിതിയാണ്.