തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെ നിയമസഭയില്‍ അവതരിപ്പിച്ച ധവള പത്രത്തില്‍ ആവശ്യപ്പെടുന്നത് സമൂലമായ മാറ്റം. കടുത്ത തീരുമാനങ്ങളും നിര്‍ണായക നടപടികളുമെടുക്കേണ്ട ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാണ് കേരളമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വച്ച ധവളപത്രം പറയുന്നു. വന്‍ തോതിൽ സ്വകാര്യ നിക്ഷേപത്തിന് സാഹചര്യമൊരുക്കണമെന്നും സഹകരണമേഖലയുടെ പങ്കാളിത്തം കൂട്ടണമെന്നും ജീവനക്കാരുടെ വിരമിക്കൽ പ്രായം ഉയര്‍ത്തണമെന്നും ധവളപത്രം ശുപാര്‍ശ ചെയ്യുന്നു. 5.07 ലക്ഷം കോടി രൂപയാണ് കേരളത്തിന്റെ ആകെ കട ബാധ്യത. റവന്യൂ വരുമാനത്തിന്‍റെ 77 ശതമാനവും ശമ്പളം പെന്‍ഷൻ തുടങ്ങിയ നിര്‍ബന്ധിത ചെലവിന് ഉപയോഗിക്കുക.
പലിശക്ക് 20.09 ശതമാനം ചെലവാക്കുന്നു. മൂലധന ചെലവിന് ജിഎസ്ഡിപിയുടെ 1.3 ശതമാനം മാത്രമാണ് ലഭിക്കുന്നത്. ശമ്പളം, ഡിഎ തുടങ്ങി മാറ്റിവച്ച ബാധ്യതകള്‍ക്ക് വേണ്ടത് 48,733 കോടി. 2021 മുതൽ 2026 വരെയുള്ള വര്‍ഷത്തിൽ എല്ലാ മാസവും ചെലവ് കൈാര്യം ചെയ്തത് കടമെടുത്തും ഓവര്‍ഡ്രാഫ്റ്റിലും പണം കണ്ടെത്തിയായിരുന്നു. സ്ഥിതി ഏറ്റവും മോശമായി 2024 -25 സാമ്പത്തികവര്‍ഷം 10 മാസവും ട്രഷറി നെഗറ്റീവ് ബാലന്‍സിലായിരുന്നു. തനത് നികുതി വരുമാനം ജിഎസ്ഡിപിയുമായി താരമത്യം ചെയ്യുമ്പോള്‍ ദുര്‍ബലപ്പെടുന്നു. കേന്ദ്ര വിഹിതം കുറഞ്ഞു. പക്ഷേ ഇത് സാമ്പത്തിക തകര്‍ച്ചയ്ക്കുള്ള ന്യായീകരണമല്ലെന്നും പറയുന്നു.
ഈ ഗുരുതര സ്ഥിതി കേവലം ചെലവ് ചുരുക്കൽ കൊണ്ട് മാത്രം പരിഹരിക്കാനാകില്ല. കടുത്ത തീരുമാനങ്ങള്‍ വേണം. ശമ്പളം, പെന്‍ഷൻ, വിരമിക്കൽ എന്നിവയിൽ കടുത്ത രാഷ്ട്രീയ തീരുമാനങ്ങള്‍ എടുക്കേണ്ട സമയമാണിത്. വിരമിക്കൽ പ്രായം കേന്ദ്ര സര്‍ക്കാരിന്‍റേതിന് തുല്യമായി ഉയര്‍ത്തണം. ശമ്പള കമ്മീഷൻ പത്തു വര്‍ഷത്തിലൊരിക്കലാക്കണം. സംസ്ഥാന സര്‍ക്കാരിന് മതിയായ വിഭവം ഇല്ലാത്തതിനാൽ ദൃഢ നിശ്ചയത്തോടെ സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കണം. ഉന്നത വിദ്യഭ്യാസം, എഐ, അപൂര്‍വ ധാതുക്കളുടെ വികസനം എന്നിവയിൽ സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കണം. പൊതുമേഖലാ സ്ഥാപനങ്ങളുടെ സഞ്ചിത നഷ്ടം 78,000 കോടിക്ക് മുകളിലായെന്നും പറയുന്നു.
കെഎസ്ഇബി, ജല അതോററ്റി, കെഎസ്ആര്‍ടിസി എന്നിവ സംസ്ഥാനത്തിന്‍റെ വിഭവങ്ങള്‍ക്ക് ബാധ്യതയായി. കെഎസ്ഇബി മൂന്ന് പതിറ്റാണ്ടായി വൈദ്യുതി തീരുവ സര്‍ക്കാരിലേയ്ക്ക് അടയ്ക്കുന്നില്ല. പാവപ്പെട്ടവര്‍ക്കുള്ള പൊതു സേവനങ്ങള്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ കാര്യക്ഷമത ഇല്ലായ്മയ്ക്ക് മറയാകരുത്. ഉപഭോഗാധിഷ്ഠിത സബ്സിഡിയിലേയ്ക്ക് മാറണം. വൈദ്യുത മേഖലയിൽ സ്വകാര്യ നിക്ഷേപങ്ങള്‍ക്കും കേന്ദ്ര പൊതുമേഖല നിക്ഷേപങ്ങള്‍ക്കും അനുമതി നൽകണം. ഭൂപരിഷ്കരണ, തൊഴിൽ നിയമങ്ങള്‍ മാറ്റണം.
ചൈനീസ് മാതൃകയിൽ തദ്ദേശ സ്ഥാപനങ്ങള്‍ വ്യവസായ സംരഭങ്ങളെ പ്രോത്സാഹിപ്പിക്കണം. സിവിൽസപ്ലൈസ് കോര്‍പേറഷനും ബെവ്കോയും ലയിപ്പിക്കണം. കെ ഡിസ്ക്, കെ റയിൽ എന്നിവ നൽകിയ സംഭാവനകള്‍ പരിശോധിക്കണം. കെ ഫോണിൽ സ്വകാര്യ പങ്കാളിത്തം വേണം. പൂട്ടിക്കിടക്കുന്ന തോട്ടങ്ങളും സ്ഥാപനങ്ങളും തുറക്കാൻ നൽകണം. ആസൂത്രണ ബോര്‍ഡ് പുനസംഘടിപ്പിക്കണം. ക്ഷേമ പെന്‍ഷൻ വിതരണം പെന്‍ഷൻ കമ്പനിയിൽ നിന്ന് മാറ്റി നേരിട്ട് നൽകുന്ന രീതിയിലേയ്ക്ക് മാറ്റണം. വഷളായി കേന്ദ്ര സംസ്ഥാന ബന്ധം മെച്ചപ്പെടുത്താൻ സംസ്ഥാനം മുന്‍കൈയെടുക്കണമെന്നും കെഎം ചന്ദ്രശേഖര്‍ അധ്യക്ഷനായി വിഗദ്ധ സംഘത്തിന്‍റെ സഹായത്തോടെ തയ്യാറാക്കിയ ധവള പത്രം ശുപാര്‍ശ ചെയ്യുന്നു.































