ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ സുരക്ഷാ ക്രമീകരണങ്ങളെച്ചൊല്ലി സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ വിവാദം. ഔദ്യോഗികമായി കനത്ത സുരക്ഷയുണ്ടായിട്ടും വിജയ് എന്തിനാണ് സ്വകാര്യ ബോഡിഗാർഡിനെ കൂടെ കൊണ്ടുനടക്കുന്നത് എന്ന ചോദ്യവുമായി പ്രതിപക്ഷ പാർട്ടിയായ എഐഎഡിഎംകെ രംഗത്തെത്തി. മുഖ്യമന്ത്രിയെ എപ്പോഴും അനുഗമിക്കുന്ന മാഹി സ്വദേശിയായ സ്വകാര്യ അംഗരക്ഷകൻ നയീം മൂസയെ മാറ്റണമെന്ന് അണ്ണാഡിഎംകെ നേതാവും എംപിയുമായ ഇമ്പദുരൈ ആവശ്യപ്പെട്ടു. തമിഴ്‌നാട് പൊലീസിനെ മുഖ്യമന്ത്രിക്ക് വിശ്വാസമില്ലേ എന്നും അദ്ദേഹം ചോദിച്ചു. “തമിഴ്‌നാട് മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുന്നതിനായി സംസ്ഥാന പേലീസിന് കീഴിൽ ‘കോർ സെൽ’ എന്നറിയപ്പെടുന്ന ഏറ്റവും ഉയർന്നതും സവിശേഷവുമായ സുരക്ഷാ വിഭാഗം പ്രവർത്തിക്കുന്നുണ്ട്. കൂടാതെ, ഈയിടെ അദ്ദേഹത്തിന് ‘ഇസഡ് പ്ലസ്’ (Z Plus) സുരക്ഷയും നൽകിയിട്ടുണ്ട്. ഇത്രയധികം സുരക്ഷ ഔദ്യോഗികമായി നിലവിലുള്ളപ്പോൾ, മുഖ്യമന്ത്രി വിജയ് എന്തിനാണ് ഇപ്പോഴും സ്വകാര്യ അംഗരക്ഷകനെ ഒപ്പം കൂട്ടുന്നത്?- എന്നാണ് ഇമ്പദുരൈയുടെ ചോദ്യം.
തുടർന്ന് സർക്കാർ സംവിധാനങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട സുരക്ഷാ ചട്ടങ്ങളെക്കുറിച്ചും അദ്ദേഹം ചോദ്യങ്ങൾ ഉന്നയിച്ചു. സർക്കാർ സുരക്ഷാ പട്ടികയിൽ ഇല്ലാത്തതും, യാതൊരുവിധ ഔദ്യോഗിക അംഗീകാരവുമില്ലാത്തതുമായ ഒരു വ്യക്തിക്ക്, മുഖ്യമന്ത്രിയെ എപ്പോഴും നിഴൽ പോലെ തുടരാൻ ഏത് നിയമത്തിൻ്റെ അടിസ്ഥാനത്തിലാണ് അനുമതി നൽകിയിരിക്കുന്നത്? ഇത് കേവലം ഒരു ശാരീരിക സുരക്ഷാ പ്രശ്നം മാത്രമല്ല, മുഖ്യമന്ത്രിയുടെ രഹസ്യങ്ങളെയും സംസ്ഥാനത്തിൻ്റെ വിവര സുരക്ഷയെയും ബാധിക്കുന്ന അതീവ ഗുരുതരമായ വിഷയമാണെന്നും ഇൻബദുരൈ ചൂണ്ടിക്കാട്ടി.





























