മുംബൈ : അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയിൽ ഇന്ത്യൻ സ്റ്റാർ ബാറ്റ്സ്മാൻ വിരാട് കോഹ്‌ലി കളിക്കില്ല. വിരാട് കോഹ്‌ലിക്ക് പരമ്പര നഷ്ടമാകാൻ കാരണം ഹാംസ്ട്രിംഗിനേറ്റ പരിക്കാണ്. ഇത് മെൻ ഇൻ ബ്ലൂവിന് വലിയ തിരിച്ചടിയാകാം.
ഹാംസ്ട്രിങ് ഇഞ്ചുറിയെ തുടർന്ന് പരമ്പരയിൽ നിന്ന് കോലിയെ ഒഴിവാക്കിയതായാണ് വിവരം. ഐപിഎൽ ഫൈനൽ മത്സരത്തിലും കോഹ്‌ലി ഹാംസ്ട്രിംഗിന് ബുദ്ധിമുട്ടുന്നത് കാണാമായിരുന്നു. ജൂൺ 13 മുതൽ 20 വരെയാണ് ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര. കഴിഞ്ഞ ദിവസം ഐപിഎൽ ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ തുടർച്ചയായ രണ്ടാം കിരീടത്തിലേക്ക് നയിക്കുന്നതിൽ കോലി നിർണായക പങ്കുവഹിച്ചിരുന്നു. ഫൈനലിൽ ഗുജറാത്ത് ഉയർത്തിയ 156 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആർസിബിക്കായി കോലി 42 പന്തിൽ 75 റൺസോടെ പുറത്താകാതെ നിന്നു.
മത്സരത്തിന്റെ അവസാന ഘട്ടത്തിൽ ഓടുന്നതിനിടയിൽ താരം ശാരീരിക ബുദ്ധിമുട്ടുകൾ പ്രകടിപ്പിച്ചിരുന്നുവെങ്കിലും ടീമിനെ വിജയത്തിലെത്തിച്ച ശേഷമാണ് കളം വിട്ടത്. ഈ ഐപിഎൽ സീസണിൽ 16 മത്സരങ്ങളിൽ നിന്നായി 56.25 ശരാശരിയിലും 165.85 സ്‌ട്രൈക്ക് റേറ്റിലും 675 റൺസാണ് കോലി അടിച്ചുകൂട്ടിയത്. താരത്തിന്റെ പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന കാര്യം വരും ദിവസങ്ങളിലേ വ്യക്തമാകൂ. 2027 ഏകദിന ലോകകപ്പ് ടീമിൽ ഇടംനേടുകയെന്ന ലക്ഷ്യത്തോടെ മികച്ച ഫോമിൽ മുന്നേറുന്ന കോലിക്ക് ഈ പരിക്ക് വലിയൊരു തിരിച്ചടിയാണ്. 2025ൽ 13 മത്സരങ്ങളിൽ നിന്ന് മൂന്ന് സെഞ്ചുറികളും നാല് അർധസെഞ്ചുറികളും ഉൾപ്പെടെ 651 റൺസ് നേടി കോലി ഇന്ത്യയുടെ മുൻനിര റൺവേട്ടക്കാരനായിരുന്നു. ഈ ഫോം 2026ലും തുടർന്ന അദ്ദേഹം, ന്യൂസിലൻഡിനെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഒരു സെഞ്ചുറിയും ഒരു അർധസെഞ്ചുറിയും അടക്കം 240 റൺസ് നേടിയിരുന്നു. ജൂലൈ 14 മുതൽ 19 വരെ നടക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിലും കോലി കളിക്കുന്ന കാര്യം ഇതോടെ സംശയത്തിലായി. കോലിക്ക് പകരക്കാരനായി ആരെ ടീമിൽ ഉൾപ്പെടുത്തുമെന്ന കാര്യം ബിസിസിഐ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. മലയാളി താരം സഞ്ജു സാംസണെ പരിഗണിക്കാൻ സാധ്യത ഏറെയാണ്.
ശക്തമായൊരു ടീമിനെയാണ് അഫ്ഗാനിസ്ഥാൻ പരമ്പരയ്ക്കായി ഇന്ത്യ പ്രഖ്യാപിച്ചിട്ടുള്ളത്. എങ്കിലും, ഐപിഎല്ലിന് ശേഷം ഫിറ്റ്‌നസ് പരിശോധനയ്ക്ക് ശേഷം മാത്രമായിരിക്കും രോഹിത് ശർമ, ഹാർദിക് പാണ്ഡ്യ എന്നിവരുടെ ലഭ്യത കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുക. അഫ്ഗാനിസ്ഥാൻ പരമ്പരയ്ക്കുള്ള ഇന്ത്യൻ ഏകദിന ടീം: ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ, ശ്രേയസ് അയ്യർ (വൈസ് ക്യാപ്റ്റൻ), കെ എൽ രാഹുൽ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, നിതീഷ് കുമാർ റെഡ്ഡി, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ, പ്രിൻസ് യാദവ്, ഗുർനൂർ ബ്രാർ, ഹർഷ് ദുബെ. കരിയറിലെ അവസാന നിമിഷങ്ങളിൽ സമാനതകളില്ലാത്ത ഫിറ്റ്നസ് കാഴ്ചവയ്ക്കുന്ന കോഹ്‌ലി, അഫ്ഗാനിസ്ഥാനെതിരായ ഏകദിന മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നത് ഇന്ത്യൻ ടീമിന് വലിയ തിരിച്ചടിയാകും. പരമ്പരയിലെ പ്രകടനത്തിനായി ടീം അദ്ദേഹത്തിന്റെ സേവനങ്ങളെ ആശ്രയിക്കുമായിരുന്നു.





























