റാന്നി : കോന്നി – പ്ലാച്ചേരി പാതയുടെ വികസനത്തിനിടെ ഇടുങ്ങിപ്പോയ ചെത്തോങ്കര വലിയതോടിന്റെ വീതി കൂട്ടല്‍ പണി പുനരാരംഭിച്ചില്ല. കെഎസ്ടിപിയും കരാർ കമ്പനിയും കാട്ടുന്ന മെല്ലെപ്പോക്ക് നയത്തിനെതിരെ മന്ത്രിയെ സമീപിക്കുമെന്ന് സമീപവാസികൾ. തോട്ടിൽ ജലനിരപ്പ് കുറഞ്ഞിട്ടും തോടിന്റെ വീതി കൂട്ടുന്ന പണി പുനരാരംഭിക്കാത്തതാണ് ജനങ്ങളുടെ പ്രതികരണത്തിന് കാരണം. ഫണ്ട് കിട്ടിയിട്ടും പണി ചെയ്യാൻ കരാർ കമ്പനി താൽപര്യം കാണിക്കുന്നില്ല. ഇത് ചൂണ്ടിക്കാട്ടി മന്ത്രിക്ക് പരാതി നൽകാനാണ് നീക്കം.
300 കോടി രൂപ ചെലവഴിച്ചാണ് കോന്നി–പ്ലാച്ചേരി റോഡ് വികസിപ്പിക്കുന്നത്. തോടിന്റെ വീതി കൂട്ടാൻ പണമില്ലെന്ന് പറഞ്ഞാണ് ജൂൺ ആദ്യം വരെ പണി നടത്താതിരുന്നത്. പാതയുടെ വീതി കൂട്ടിയപ്പോൾ ചെത്തോങ്കര–എസ്‍സിപടി വരെയാണ് തോടിന്റെ വീതി കുറഞ്ഞത്. എംഎൽഎയുടെയും ജനപ്രതിനിധികളുടെയും താലൂക്ക് വികസനസമിതിയുടെയും കർശനമായ ഇടപെടലിന് ശേഷമാണ് വീതി കൂട്ടുന്നതിനും വശം കെട്ടി ബലപ്പെടുത്തുന്നതിനും മേയ് 18ന് 4.50 കോടി രൂപ കെഎസ്ടിപി അനുവദിച്ചത്. നിലവിലെ കരാർ കമ്പനിയെ തന്നെയാണ് പണി ഏൽപിച്ചിട്ടുള്ളത്.
മണ്ണുമാന്തി തോടിന്റെ മറുകരയില്‍ എത്തിച്ച് ജൂണ്‍ ആദ്യവാരം തന്നെ പണി തുടങ്ങിയിരുന്നു. മഴയിൽ തോട്ടിൽ ജലനിരപ്പ് ഉയർന്നത് മൂലം പണി നിർത്തിവെച്ചെങ്കിലും പിന്നീട് ഇതുവരെ പണി പുനരാരംഭിച്ചിട്ടില്ല. തോട്ടിൽ ഇപ്പോൾ ജലനിരപ്പ് കുറഞ്ഞ് പണി നടത്താൻ പറ്റിയ കാലാവസ്ഥയായിട്ടും കരാർ കമ്പനി പ്രതിനിധികൾ ഇവിടേക്ക് തിരിഞ്ഞു നോക്കുന്നില്ല. റോഡ് വികസനം അവസാന ഘട്ടത്തിലെത്തിയതോടെ കമ്പനിയുടെ പ്രധാന ഉദ്യോഗസ്ഥരെല്ലാം മടങ്ങി. ഇപ്പോൾ ഉപകരാറുകാർ മാത്രമാണ് പലയിടത്തും പണിയെടുക്കുന്നത്. ഇതാണ് തോട് വീതി കൂട്ടുന്ന പണിയെയും ബാധിച്ചത്. റോഡിന്റെ വശത്ത് ഇട്ടിരുന്ന മണ്ണുമാന്തി ഇപ്പോൾ ചെത്തോങ്കര ജംക്‌ഷന് സമീപമുള്ള യാഡിൽ ഇട്ടിട്ടുണ്ട്. തോടിന്റെ വശം കെട്ടുന്നതിന് കരിങ്കല്ലും ഇവിടെ ഇറക്കിയിട്ടുണ്ട്.






























