മോസ്‌കോ : ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാര പുരോഗതിയില്‍ നിസ്തുല സംഭാവന നല്‍കിയ മഹത്തായ ഒക്‌ടോബര്‍ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ ഓര്‍മയില്‍ ലോകം. കോവിഡ് മഹാമാരിയുടെ ഭീഷണി വിട്ടൊഴിയാത്ത സാഹചര്യത്തിലാണ് റഷ്യ ഇത്തവണ വിപ്ലവ വാര്‍ഷികം ആചരിക്കുന്നത്. വ്ലാദിമിര്‍ ലെനിന്റെ നേതൃത്വത്തില്‍ ബോള്‍ഷെവിക്കുകള്‍ 1917 നവംബര്‍ ഏഴിനാണ് താൽക്കാലിക ഗവൺമെന്റില്‍നിന്ന് അധികാരം പിടിച്ചെടുക്കാനായി മഹത്തായ വിപ്ലവ മുന്നേറ്റത്തിന് തുടക്കമിട്ടത്.
പഴയ റഷ്യന്‍ കലണ്ടര്‍ പ്രകാരം ഒക്ടോബറില്‍ നടന്നതിനാലാണ് ഒക്ടോബര്‍ വിപ്ലവം എന്നറിയപ്പെടുന്നത്. കൂടുതല്‍ രാജ്യങ്ങള്‍ സോഷ്യലിസ്റ്റ് പാത സ്വീകരിക്കാനും നല്ല ലോകത്തിനായുള്ള ജനകീയ പോരാട്ടത്തിനും ഒക്‌ടോബര്‍ വിപ്ലവം ഊര്‍ജം പകര്‍ന്നു. ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം ആരംഭിക്കുന്നതിന് പ്രചോദകമായി. മഹത്തായ വിപ്ലവത്തിന്റെ നൂറ്റിനാലാം വാര്‍ഷികം റഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതൃത്വത്തില്‍ വിപുലമായി ആചരിക്കും. സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ബലാറസ് അടക്കമുള്ള മേഖലകളില്‍ പ്രത്യേക അനുസ്മരണ പരിപാടികള്‍ നടക്കും.