കോഴിക്കോട്: കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കാൻ പ്രോസിക്യൂഷൻ അപ്പീൽ പോകണമെന്ന് യൂത്ത് കോൺഗ്രസ്. കേസ് അട്ടിമറിക്കപ്പെടുമെന്ന് സംശയമുണ്ട്. റിബേഷിനെ പ്രതിചേർക്കാൻ എസ്ഐടി ഇതുവരെ തയാറായിട്ടില്ല. ജിതിന് സിപിഎം രാഷ്ട്രീയ സംരക്ഷണമൊരുക്കുകയാണെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.പി ദുൽകിഫിൽ പറഞ്ഞു. അതേസമയം ജിതിൻ ഭാസ്കറിന് ജാമ്യം ലഭിച്ചതിന് പിന്നാലെ വലിയ സ്വീകരണമൊരുക്കാനാണ് ഡിവൈഎഫ്ഐ ആലോചിക്കുന്നത്. ഇന്നാണ് ജിതിന്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങുന്നത്.കേസിൽ റിമാൻഡിലായി 18-ാം ദിവസമാണ് കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ജിതിന് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
ജയിൽ മോചിതനാകുന്ന ജിതിന് ഇന്ന് വൈകിട്ട് 4:30ന് തിരുവള്ളൂരിൽ വെച്ചാണ് ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകുന്നത്.ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി അംഗവും സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമാണ് ജിതിൻ ഭാസ്കർ. കേസ് പൂർണ്ണമായും രാഷ്ട്രീയ പ്രേരിതമാണെന്നാണ് ഡിവൈഎഫ്ഐയുടെ വിശദീകരണം. ജിതിന് സ്ക്രീൻഷോട്ട് നിർമ്മാണത്തിൽ യാതൊരു പങ്കുമില്ലെന്ന് ഡിവൈഎഫ്ഐ വാദിക്കുമ്പോഴും, അദ്ദേഹം തന്നെയാണ് ഇത് നിർമ്മിച്ചതെന്നും പ്രചരിപ്പിച്ചതെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്.






























