തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജിക്ക് പിന്നാലെ അധ്യക്ഷ സ്ഥാനത്തേക്ക് പകരക്കാരനെ കണ്ടെത്തുന്നതിൽ യൂത്ത് കോൺഗ്രസിൽ കടുത്ത അനിശ്ചിതത്വം. അധ്യക്ഷ സ്ഥാനത്തേക്ക് പല പേരുകൾ ഉയരുന്നുണ്ടെങ്കിലും ഗ്രൂപ്പ് അവകാശവാദങ്ങളെ തുടർന്ന് സമവായത്തിലെത്താനാകാത്തതും സംസ്ഥാന കമ്മിറ്റിയിലെ കടുത്ത ഭിന്നതയുമാണ് പ്രതിസന്ധിക്ക് കാരണം. രണ്ടാഴ്ച പിന്നിട്ടിട്ടും പുതിയ പ്രസിഡന്റിനെ നിയോഗിക്കാത്തതിനെ തുടർന്നും സംഘടന നാഥനില്ലാകളരിയായെന്നും ജനകീയ പ്രശ്നങ്ങളിൽ ഇടപെടാനാകാത്ത സ്ഥിതിയാണെന്ന വിമർശനവും പാർട്ടിക്കുള്ളിൽ ശക്തമാണ്.
സംസ്ഥാന രാഷ്ട്രീയത്തിൽ നിരവധി ജനകീയ വിഷയങ്ങൾ ഉയർന്നുവരുന്ന തെരഞ്ഞെടുപ്പ് ഘട്ടത്തിൽ പ്രധാനപ്പെട്ട പ്രതിപക്ഷ യുവജന സംഘടന നേതൃശൂന്യത നേരിടുന്നതിലെ അമർഷവും അണികൾക്കുണ്ട്. തൃശൂർ ചൊവ്വന്നൂര്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിനെതിരെ പോലീസ് സ്റ്റേഷനിലുണ്ടായ ക്രൂരമർദനത്തിന്റെ കൃത്യമായ തെളിവുകൾ പുറത്തുവന്നിട്ടും പ്രതിഷേധം കത്തിക്കാനോ ജനവികാരമുണ്ടാക്കാനോ കഴിയാത്തത് സംഘടനപരമായ ഈ അനാഥത്വം മൂലമാണെന്നാണ് വിമർശനം. ‘ഒന്നുകിൽ പിരിച്ചുവിടുക, അല്ലെങ്കിൽ ഉടൻ പ്രഖ്യാപിക്കുക’ എന്നാണ് സംസ്ഥാന സെക്രട്ടറി ജഷീർ പള്ളിവയൽ ഫേസ്ബുക്കിൽ കുറിച്ചത്.






























