പത്തനംതിട്ട : എനാദിമംഗലം മാരൂർ ഗവൺമെൻറ് ഹയർ സെക്കന്ററി സ്കൂളിൽ നിർമ്മാണ പ്രവർത്തനത്തിന്റെ ഭാഗമായി ഇളക്കി വെച്ച ലക്ഷങ്ങൾ വിലവരുന്ന ഇരുമ്പ് ഗേറ്റും ഓഡിറ്റോറിയത്തിലെ സ്റ്റേജിലേക്ക് കയറാൻ ഉപയോഗിക്കുന്ന ഇരുമ്പ് സ്റ്റെയറും മോഷ്ടിച്ചുകടത്താൻ ശ്രമിച്ച കേസിൽ കലഞ്ഞൂർ കഞ്ചോട് പുത്തൻ വീട്ടിൽ സുനിൽകുമാറിന്റെ മകൻ അനൂപി(20)നെ അടൂർ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം 30 ന് പത്തനാപുരത്ത് നിന്നും വാഹനം വാടകക്ക് വിളിച്ച് സ്‌കൂളിലെത്തിയ ഇയാൾ ഇരുമ്പ് ഗേറ്റും കമ്പികളും വാഹനത്തിൽ കയറ്റാൻ ശ്രമിക്കവേ സംശയം തോന്നിയ ഡ്രൈവർ പോലീസിനെയും നാട്ടുകാരെയും വിവരം അറിയിക്കുകയായിരുന്നു.
പിതാവ് കോൺട്രാക്ടർ ആണെന്നും സ്‌കൂളിലെ പണികൾക്ക് ശേഷം ബാക്കിവന്ന വസ്തുക്കൾ മാറ്റാൻ വന്നതെന്ന് ഡ്രൈവറെ തെറ്റിദ്ധരിപ്പിച്ചാണ് എത്തിയത്. ഡ്രൈവർ അറിയിച്ചപ്രകാരം ആളുകൾ എത്തിയപ്പോഴേക്കും യുവാവ് ഓടി രക്ഷപെട്ടു. പോലീസ് സ്ഥലത്തെത്തി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ പ്രതിയെക്കുറിച്ചുള്ള സൂചന ലഭിച്ചെങ്കിലും ഉടനെ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് നടന്ന വിശദമായ അന്വേഷണത്തിൽ ഇന്നലെ ഉച്ചയോടെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കൂടൽ, പത്തനാപുരം പോലീസ് സ്റ്റേഷനുകളിലായി ബൈക്ക് മോഷണ കേസുകളിൽ പ്രതിയാണ് ഇയാളെന്ന് ചോദ്യം ചെയ്യലിൽ തെളിഞ്ഞു. അടൂർ ഡി.വൈ.എസ്പി. ആർ ബിനുവിന്റെ നിർദ്ദേശപ്രകാരം അടൂർ പോലീസ് ഇൻസ്പെക്ടർ പ്രജീഷ് ടി ഡിയുടെ നേതൃത്വത്തിൽ എസ് ഐ മാരായ വിപിൻ കുമാർ, ധന്യ.കെ.എസ്സ് സിവിൽ പോലീസ് ഓഫീസർമാരായ സൂരജ് ആർ.കുറുപ്പ്, മനീഷ്.എം എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി തുടർ നടപടികൾ സ്വീകരിച്ചു.