കോഴിക്കോട് : യുവതിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച് കോണ്‍ടാക്ട് ലിസ്റ്റിലുള്ളവരെ വിളിച്ച് അശ്ലീലം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവിനെ പോലീസ് പിടികൂടി. നിലമ്പൂര്‍ എടക്കര ചെറിയാടന്‍ മന്‍സൂര്‍ (36) ആണ് അറസ്റ്റിലായത്. കോഴിക്കോട് പെരുമണ്ണ സ്വദേശിനിയായ യുവതിയുടെ ഫോണാണ് ഇയാള്‍ മോഷ്ടിച്ചത്. അസിസ്റ്റന്‍റ് കമ്മീഷണര്‍ എ എ സിദ്ദീഖിന്‍റെ നിര്‍ദേശപ്രകാരം പന്തീരാങ്കാവ് എസ്‌ഐ ധനഞ്ജയദാസിന്‍റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിൽ എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനു സമീപത്തു വെച്ചാണ് മന്‍സൂറിനെ പിടികൂടിയത്.
ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ യാത്രക്കിടെ പന്തീരാങ്കാവില്‍ വച്ചാണ് യുവതിയുടെയും മകളുടെയും മൊബൈല്‍ഫോണുകള്‍ നഷ്ടപ്പെട്ടത്. അന്വേഷണം നടത്തിയിരുന്നെങ്കിലും ഇവ കണ്ടെത്താനായിരുന്നില്ല. ഇതിനിടെയാണ് ഫോണിലെ കോണ്‍ടാക്ട് ലിസ്റ്റിലുള്ള സ്ത്രീകളെ വിളിച്ച് ഒരാള്‍ അശ്ലീലച്ചുവയോടെ സംസാരിക്കുന്നതറിഞ്ഞത്.
തുടര്‍ന്ന് നഷ്ടപ്പെട്ട നമ്പറിലേക്ക് വിളിച്ചപ്പോഴാണ് ഫോണുകള്‍ നാസറിന്‍റെ കൈവശമുണ്ടെന്ന് വ്യക്തമായത്. ഇതിനുശേഷം ഫോണിന്‍റെ ഉടമയായ യുവതിയെ വിളിച്ച് അശ്ലീലം പറയുന്നതും ഭീഷണിപ്പെടുത്തുന്നതും പതിവായി. ഇതോടെ യുവതി പന്തീരാങ്കാവ് പോലീസില്‍ പരാതി നല്‍കി. ഇതുപ്രകാരം നടത്തിയ അന്വേഷണത്തിലാണ് മന്‍സൂര്‍ പിടിയിലായത്.
പാര്‍വതി എന്ന പേരില്‍ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി നാലരലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ മന്‍സൂറിനെതിരെ ചെര്‍പ്പുളശ്ശേരി പോലീസ് സ്‌റ്റേഷനില്‍ കേസുണ്ട്. എടക്കര, നിലമ്പൂര്‍ എന്നീ സ്റ്റേഷനുകളിലും ഇയാള്‍ക്കെതിരെ കേസ് നിലവിലുണ്ട്. ജയിലില്‍ കഴിയവെ സഹതടവുകാരനില്‍ നിന്നും 78,000 രൂപ തട്ടിയെടുത്തതായും പരാതിയുണ്ട്. എളുപ്പത്തില്‍ ജാമ്യം നേടിത്തരാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. എഎസ്‌ഐ മഹേഷ്, സിപിഒമാരയ ഷൈജു, രഞ്ജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.































