വെള്ളറട : മലയോര പാതയിൽ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളില്‍നിന്ന് ഡീസല്‍ മോഷ്ടിക്കുന്നത് വ്യാപകമാകുന്നു. പനച്ചമൂട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ലോറിയുടെ ഇന്ധന ടാങ്കിന്റെ പൂട്ട് തകര്‍ത്ത് 50 ലിറ്ററോളം ഡീസല്‍ മോഷ്ടിച്ചതാണ് അവസാന സംഭവം. വെള്ളറട ചാരുംകുഴിയിലെ വര്‍ക്ഷോപ്പിന് സമീപം റോഡിന്റെ വശത്ത് ലോറി നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ ജീവനക്കാരെത്തിയപ്പോഴാണ് ഡീസൽ നഷ്ടപ്പെട്ടതറിയുന്നത്. മുമ്പ് ചൂണ്ടിക്കലിന് സമീപം നിര്‍ത്തിയിട്ടിരുന്ന രണ്ട് ടിപ്പര്‍ ലോറികളില്‍നിന്നായി 90 ലിറ്ററോളം ഡീസല്‍ മോഷണം പോയി. പൂവന്കുഴിയിലും കാരമൂടിന് സമീപവും നിര്‍ത്തിയിട്ടിരുന്ന ലോറികളില്‍നിന്നായി 250 ലിറ്ററോളം ഡീസല്‍ മോഷ്ടിച്ച സംഭവവുമുണ്ടായി.
ഇതിന് മുമ്പ് കാരമൂടിലെ ഗോഡൗണില്‍ ഒതുക്കിയിട്ടിരുന്ന ലോറികളില്‍ നിന്നും ഇന്ധന ടാങ്ക് തകര്‍ത്ത് ഡീസല്‍ മോഷ്ടിച്ചിരുന്നു. ഒരു മാസം മുമ്പ് നെല്ലിശ്ശേരിക്ക് സമീപം വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കില്‍ നിന്നു പെട്രോള്‍ മോഷ്ടിക്കാനുള്ള ശ്രമം നടന്നു. വീട്ടുകാര്‍ ശബ്ദം കേട്ട് എഴുന്നേറ്റതോടെ മോഷ്ടാക്കള്‍ പെട്രോള്‍ നിറച്ച കുപ്പി ഉപേക്ഷിച്ച് കടന്നു.





























