ന്യൂഡൽഹി : കോൺഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യയാണ് രാജ്യത്തിന്റെ പുതിയ വ്യോമയാന മന്ത്രി. ഹർദീപ് സിങ് പുരിയുടെ പിൻഗാമിയായാണ് ജ്യോതിരാദിത്യ സിന്ധ്യ നിയമിതനാകുന്നത്. നരസിംഹറാവു മന്ത്രിസഭയിൽ 1991 മുതൽ 1993 വരെ പിതാവ് മാധവറാവു സിന്ധ്യ വഹിച്ചിരുന്ന പദവിയിലേക്കാണ് 20 വർഷത്തിന് ശേഷം ജ്യോതിരാദിത്യ എത്തുന്നത് എന്നതാണ് ശ്രദ്ധേയം. അച്ഛന്റെ മരണ ശേഷം രാഷ്ട്രീയത്തിലെത്തിയ ജ്യോതിരാദിത്യ മൻമോഹൻ സിങ് മന്ത്രിസഭയിൽ സ്വതന്ത്ര ചുമതലയുള്ള മന്ത്രിയുമായിരുന്നു.
ഹാർവാർഡ്, സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റികളിൽനിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ ജ്യോതിരാദിത്യ സിന്ധ്യ 2001 ഡിസംബറിലാണ് രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്. വിമാന അപകടത്തിൽ പിതാവ് മാധവറാവു സിന്ധ്യയുടെ മരണത്തെ തുടർന്ന് ഒഴിവ് വന്ന ഗുണ ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിലാണ് സിന്ധ്യ ആദ്യമായി തെരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങുന്നത്. മാധവറാവു സിന്ധ്യയും മറ്റ് ഏഴ് പേരും സഞ്ചരിച്ചിരുന്ന സ്വകാര്യ വിമാനം 2001 സെപ്റ്റംബറിൽ ഉത്തർപ്രദേശിലെ മെയിൻപുരി ജില്ലയിൽ തകർന്നുവീണ് എല്ലാവരും കൊല്ലപ്പെടുകയായിരുന്നു.
ഗുണ ഉപതെരഞ്ഞെടുപ്പിൽ ബിജെപിയുടെ ദേശ് രാജ് സിംഗ് യാദവിനെ 4,50,000 ത്തോളം വോട്ടുൾക്കാണ് സിന്ധ്യ പരാജയപ്പെടുത്തിയത്. 2004 തെരഞ്ഞെടുപ്പിൽ വിജയിച്ച് അദ്ദേഹം വീണ്ടും ലോക്സഭയിൽ എത്തി. അഞ്ചുവട്ടം പാർലമെന്റംഗമായ ജോതിരാദിത്യ സിന്ധ്യ നിലവിൽ രാജ്യസഭാംഗമാണ്. യു.പി.എ. മന്ത്രിസഭയിൽ ഊർജവകുപ്പിൽ സ്വതന്ത്ര ചുമതലയുള്ള മന്ത്രിയായിരുന്നു. മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റായിരുന്നു.
മധ്യപ്രദേശിൽ ബി.ജെ.പി.യുടെ 15 വർഷത്തെ ഭരണത്തിന് അന്ത്യംകുറിക്കുന്നതിൽ നിർണായക പങ്കുവഹിച്ച നേതാവാണ് ജ്യോതിരാദിത്യ സിന്ധ്യ. എന്നാൽ മുഖ്യമന്ത്രിയായ കമൽനാഥുമായുള്ള അഭിപ്രായ വ്യത്യാസങ്ങളേത്തുടർന്ന് 2020 മാർച്ചിലാണ് കോൺഗ്രസിൽ നിന്ന് രാജിവെച്ച് അദ്ദേഹം ബിജെപിയിലെത്തിയത്. സിന്ധ്യ അനുയായികൾക്കൊപ്പം ബിജെപിയിൽ ചേക്കേറിയതോടെ മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാരും നിലംപൊത്തി.
എന്നാൽ വെല്ലുവിളി നിറഞ്ഞ കാലത്താണ് വ്യോമയാന മന്ത്രാലയത്തിലേക്ക് ജോതിരാദിത്യ സിന്ധ്യ എത്തുന്നത്. കോവിഡ് ഏറ്റവുമധികം ആഘാതം ഏൽപ്പിച്ച മേഖലകളിലൊന്നാണ് വ്യോമയാന രംഗം. കോവിഡിൽ തകർന്നടിഞ്ഞ മേഖലയെ പുനരുജ്ജീവപ്പിക്കുന്നതിനൊപ്പം എയർ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കൽ അടക്കമുള്ളവ സിന്ധ്യക്ക് വെല്ലുവിളിയായേക്കും.
































