ചുങ്കപ്പാറ: പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനായി വെട്ടി പൊളിച്ച റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന ആവശ്യം ശക്തം. കോട്ടാങ്ങൽ പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ കേന്ദ്ര-സംസ്ഥാന ഗവൺമെൻ്റുകളും ത്രിതല പഞ്ചായത്തുകളും ഗതാഗതയോഗ്യമാക്കിയിരുന്ന നിരവധി റോഡുകളാണ് ഇതുമൂലം സഞ്ചാര യോഗ്യമല്ലാതെയായിരിക്കുന്നത്. മാരംങ്കുളം – നിർമ്മലപുരം, കൊട്ടാരംപടി -കൂവപ്ലാവ്, റീത്തു പള്ളിപ്പടി -കിടികെട്ടിപ്പാറ, ഹൈസ് സ്കൂൾപടി -കിടി കെട്ടിപ്പാറ, തിയേറ്റർപ്പടി – തോട്ടത്തുംങ്കുഴി എന്നീ ഗ്രാമീണ റോഡുകളിൽ ജലജീവൻ പദ്ധതി പ്രകാരം ജലവിതരണ കുഴലുകൾ സ്ഥാപിക്കുന്നതിന് ടാറിങും കോൺക്രീറ്റുകളും ഇളക്കി റോഡുകൾ വെട്ടി പൊളിച്ചിട്ടിരിക്കുകയാണ്.
മാസങ്ങൾ കഴിഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. റോഡില്‍ വൻ കുഴികൾ രൂപപെട്ടിരിക്കുന്ന സ്ഥലങ്ങളിൽ ഇരുചക്ര വാഹന അപകടങ്ങൾ പതിവാകുന്നു. ശക്തമായ മഴവെള്ളപ്പാച്ചിലിൽ ള്ളക്കിയ മണ്ണ് ഒലിച്ച് പോയി നിരവധി വാഹനങ്ങൾ ചെളിയിൽ താഴുന്ന സ്ഥിതിയുമുണ്ട്. വാഹനങ്ങൾക്ക് സൈഡ് നൽകാൻ സാധിക്കാത്ത അവസ്ഥ. കോൺക്രീറ്റും കല്ലുകളും റോഡിൽ പൊങ്ങി നിൽകുന്നതിനാൽ കാൽനട പോലും ദുസഹമായിരിക്കുകയാണ്. ഈ റോഡുകളിൽ പൈപ്പ് ലൈനുകൾക്കായി കുഴിച്ച കുഴികൾ അടിയന്തിരമായി ശരിയായ രീതിയിൽ മൂടി സഞ്ചാര യോഗ്യമാക്കുന്നതിന് ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നും നടപടി ഉണ്ടാകണമെന്ന പ്രദേശവാസികളുടെ ആവശ്യം ശക്തമായിരിക്കുകയാണ്.





























