പത്തനംതിട്ട : സെന്റ് പീറ്റേഴ്സ് ജംഗ്ഷനിൽ നിന്ന് താഴെ വെട്ടിപ്രം റൂട്ടിൽ ബസ് സർവീസില്ലാത്ത് പ്രദേശവാസികളെ ദുരിതത്തിലാക്കുന്നു. രണ്ട് കിലോമീറ്റർ റിംഗ് റോഡിൽ ബസ് സർവീസ് നടത്താത്തതാണ് പ്രദേശവാസികളെ ബുദ്ധിമുട്ടിലാക്കുന്നത്. നഗരസഭയിലെ ഒന്ന് , രണ്ട്, മൂന്ന് , നാല് വാർഡുകളിലൂടെയാണ് ഈ റോഡ് കടന്ന് പോകുന്നത്. ഇരുചക്രവാഹനങ്ങളെ ആശ്രയിച്ചും ഓട്ടോറിക്ഷയിലുമാണ് ഈ വാർഡിലുള്ളവർ സെന്റ് പീറ്രേഴ്സ് ജംഗ്ഷനിലും ടൗണിലും എത്തുന്നത്. പെരിങ്ങമല,അഞ്ചക്കാല, വഞ്ചിപൊയ്ക, വെട്ടിപ്രം പ്രദേശങ്ങളിലുള്ളവരാണ് ബുദ്ധിമുട്ട് അനുഭവിക്കുന്നതിലേറെയും.
ആളുകളേറെ എത്തുന്ന ഹോമിയോ ആശുപത്രി, പി.എസ്.സി ഓഫീസ്, വിവിധ വാണിജ്യ സ്ഥാപനങ്ങൾ, പള്ളികൾ എന്നിവ ഈ റൂട്ടിലുണ്ട്. അധികൃതർ പാടെ അവഗണിച്ചിരിക്കുകയാണ് ഈ റോഡ്. ശബരിമല തീർത്ഥാടകരുടെ വാഹനങ്ങൾ കടന്ന് പോകുന്ന നഗരത്തിലെ പ്രധാന റോഡാണിത്. ഈ ഭാഗത്തെ വിദ്യാർത്ഥികളാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. സ്കൂൾ ബസോ, കോളേജ് ബസോ എത്തിയില്ലെങ്കിൽ മറ്റ് വാഹനങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. രണ്ട് കിലോ മീറ്റർ ദൂരം ചിലർ നടന്നും ടൗണിലെത്താറുണ്ട്. കൂടുതൽ പേരും കുട്ടികളെ ഓട്ടോറിക്ഷയിലും സ്കൂൾ ബസിലുമാണ് അയക്കുന്നത്.






























