വയനാട്: മുണ്ടകൈ ടൗണ്‍ഷിപ്പ് മേഖലയില്‍ സുരക്ഷാ ഭിത്തിയുടെ നിർമ്മാണം പൂർത്തിയാകാത്ത സാഹചര്യത്തിൽ മണ്ണിടിച്ചിൽ ഭീഷണിയിലാണ് നാട്ടുകാർ. നിർമ്മാണത്തിന്റെ അവശിഷ്ടമായ മണ്‍കൂനയാണ് പ്രദേശവാസികള്‍ക്ക് ഭീഷണിയാന്നത്. മേഖലയിൽ മണ്ണിടിച്ചിൽ ഉണ്ടാകാനുള്ള സാധ്യത മുന്നിൽ കണ്ട് എട്ട് കുടുംബങ്ങള്‍ക്ക് മാറി താമസിക്കാന്‍ സര്‍ക്കാര്‍ നോട്ടീസ് നല്‍കി. ടൗണ്‍ഷിപ്പിന്റെ ഫേസ് 5, ഡി 5 ക്‌ളസ്റ്ററിന് സമീപമാണ് ഈ കുടുംബങ്ങള്‍ താമസിക്കുന്നത്. തൽക്കാലത്തേക്ക് വാടക വീട്ടിലേക്കോ, ബന്ധു വീടുകളിലോ മാറി താമസിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. ഇതിനാവശ്യമാറ്റ സഹായം സർക്കാർ നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്. എഡിഎമ്മുമായി നടത്തിയ ചർച്ചയ്‌ക്കൊടുവിലാണ് തീരുമാനം.
അതേസമയം, പ്രദേശത്തുള്ള മൺകൂന നീക്കണമെന്ന് ആവശ്യപ്പെട്ടിട്ട് അഞ്ച് ദിവസങ്ങൾ പിന്നിട്ടിട്ടും ണ്‍കൂന നീക്കാന്‍ നടപടി ആരംഭിച്ചിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. മഴ ശക്തമാകും മുൻപ് മണ്ണ് മാറ്റണമെന്നും ഇതിന് അടിയന്തര നടപടി വേണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ തന്നെ മണ്‍കൂന നീക്കം ചെയ്യണമെന്ന് പ്രദേശവാസികള്‍ കളക്ടറുമായുള്ള ചര്‍ച്ചയില്‍ ആവശ്യപ്പെട്ടിരുന്നു. അന്ന് മണ്ണ് മാറ്റാമെന്ന് ഉറപ്പ് നല്‍കിയിരുന്നില്ലെങ്കിലും മഴ കനത്തിട്ടും നടപടി ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇതിനിടെ കള്ളാടി ദുരന്തമുണ്ടായപ്പോള്‍ മണ്‍കൂനയില്‍ ഒരു പ്ലാസ്റ്റിക് കവര്‍ വിരിക്കുക മാത്രണ് അധികൃതര്‍ ചെയ്തതെന്നും നാട്ടുകാർ പറയുന്നു. എന്നാല്‍ ഇപ്പോള്‍ ഇവരോട് ഇവിടെ നിന്ന് ഒഴിഞ്ഞു പോകാനാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. മന്ത്രിയുടെ ശ്രദ്ധയില്‍ സംഭവം എത്തിയപ്പോഴാണ് എഡിഎമ്മുമായി ചര്‍ച്ച നടത്തിയത്.
ശക്തമായ മഴയെത്തുടർന്ന് സ്ഥലത്ത് നേരെത്തെ മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്. ഇതിന് പിന്നാലെ വിദഗ്ധ സമിതി സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് എട്ട് കുടുംബങ്ങള്‍ മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്നുണ്ടെന്ന് കണ്ടെത്തിയത്. ടൗണ്‍ ഷിപ്പിലെക്കുള്ള റോഡിനും നിലം നിരപ്പാക്കാനും വേണ്ടി എടുത്തതിന്റെ ബാക്കി വന്ന മണ്ണാണ് എവിടെ കൂട്ടി ഇട്ടിരിക്കുന്നത്. നിലവില്‍ ഇതിന് മുകളില്‍ പുല്ല് മൂടിയ അവസ്ഥയിലാണുള്ളത്. അതേസമയം മാറി താമസിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സർക്കാർ നൽകിയ നോട്ടീസിൽ നൽകിയിട്ടുള്ള നമ്പറിൽ ബന്ധപ്പെടാൻ കഴിയില്ലെന്നാണ് നാട്ടുകാർ പറയുന്നത്.





























