കോന്നി : ശബരിമല മണ്ഡല കാലം ആരംഭിക്കുവാൻ ദിവസങ്ങൾ മാത്രം അവശേഷിക്കുമ്പോഴും കോന്നിയിലെ ഗതാഗത കുരുക്ക് പരിഹരിക്കുവാനോ കോന്നി സെൻട്രൽ ജംഗ്ഷനിൽ ട്രാഫിക് സിഗ്നൽ സാധിക്കുവാനോ അധികൃതർക്ക് കഴിഞ്ഞില്ല. പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാത നിർമ്മാണ പ്രവർത്തനങ്ങൾ കഴിഞ്ഞ് തുറന്നു നൽകിയതിന് ശേഷമുള്ള രണ്ടാമത്തെ ശബരിമല തീർഥാടനമാണിത്. കഴിഞ്ഞ വർഷവും കോന്നി സെൻട്രൽ ജംഗ്ഷനിൽ ട്രാഫിക് സിഗ്നൽ അടക്കമുള്ളവ സ്ഥാപിക്കുമെന്ന് അധികൃതർ ഉറപ്പ് നൽയെങ്കിലും ഒന്നും നടന്നില്ല. പതിനഞ്ചിൽ അധികം മനുഷ്യ ജീവനുകൾ ആണ് സംസ്ഥാന പാതയിൽ കോന്നി റീച്ചിൽ മാത്രം പൊലിഞ്ഞത്. അപകടത്തിൽ പരിക്കേറ്റവരും അനവധി. മണ്ഡലകാലം ആരംഭിച്ചുകഴിഞ്ഞാൽ തമിഴ്നാട്, ആന്ധ്രാ, കർണ്ണാടക അടക്കമുള്ള ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള അയ്യപ്പ ഭക്തർ അടക്കം സംസ്ഥാന പാതയിലൂടെ കോന്നിയിൽ എത്തിചേർന്നതിന് ശേഷമാണ് ശബരിമലയിലേക്കും തിരികെയും സഞ്ചരിക്കുക.
കോന്നിയിലെ പ്രധാന ശബരിമല ഇടത്താവളമായ മുരിങ്ങമംഗലം മഹാദേവ ക്ഷേത്രത്തിൽ വിരിവെക്കുവാൻ എത്തുന്ന അയ്യപ്പ ഭക്തരും അനവധിയാണ്. കലഞ്ഞൂർ മുതൽ കുമ്പഴ വരെയുള്ള കോന്നി റീച്ചിൽ ചെറുതും വലുതുമായ നിരവധി വാഹനാപകടങ്ങളും നടക്കാറുണ്ട്. സംസ്ഥാന പാതയുടെ പല ഭാഗങ്ങളിലും ആവശ്യത്തിന് വീതി ഇല്ലാത്തതാണ് അപകടങ്ങൾ വർധിക്കുന്നതിന് കാരണമായി പറയുന്നത്. അമിത വേഗത നിയന്ത്രിക്കുവാൻ ആവശ്യമായ സംവിധാനങ്ങളും ഒരുക്കിയിട്ടില്ല. കോന്നി സെൻട്രൽ ജംഗ്ഷൻ ആണ് നാല് ദിക്കിൽ നിന്നും വരുന്ന വാഹനങ്ങൾ കൂടിച്ചേരുന്ന പ്രധാന ഭാഗം.
ഏറ്റവും കൂടുതൽ ഗതാഗതകുരുക്കുള്ള ഈ ഭാഗത്ത് ഇപ്പോഴും ഗതാഗതം നിയന്ത്രിക്കുന്നത് ഹോം ഗാർഡുകളും പോലീസും മാത്രം. സിഗ്നൽ സംവിധാനം ഒരുക്കണമെന്ന ആവശ്യവും നടപ്പായില്ല. രാത്രിയിൽ ആണ് ഏറ്റവും കൂടുതൽ അപകടങ്ങൾ നടന്നിട്ടുള്ളതും. ട്രാഫിക് ജംഗ്ഷൻ ഉൾപ്പെടുന്ന കോന്നി ഗ്രാമ പഞ്ചായത്ത് എല്ലാ വർഷവും ഗതാഗത ഉപദേശക സമിതി യോഗങ്ങൾ നടത്തുന്നുണ്ട് എങ്കിലും ഇവയെല്ലാം കടലാസുകളിൽ മാത്രമായി ഒതുങ്ങുന്നു. മണ്ഡല കാലം തുടങ്ങുവാൻ വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രം അവശേഷിക്കുമ്പോൾ കോന്നിയിൽ ഈ മണ്ഡലകാലത്തും ഗതാഗത കുരുക്കിന് പരിഹാരമാകില്ല എന്ന് ഉറപ്പാണ്.





























