റാന്നി : കഴിഞ്ഞ ദിവസം കടുവയുടെ ആക്രമണത്തില്‍ പോത്തു ചത്ത സ്ഥലത്ത് വീണ്ടും കടുവ എത്തി. വടശ്ശേരിക്കര കുംബ്ലാത്താമണ്ണിൽ വളർത്തു പോത്തിനെ ആക്രമിച്ച് കൊന്ന സ്ഥലത്താണ് വീണ്ടും കടുവ എത്തിയത്. ഫാമിലെ ജീവനക്കാരന്‍ കടുവയെ കാണുകയും ഇയാള്‍ ഓടി രക്ഷപ്പെടുകയുമായിരുന്നു. തുടര്‍ന്ന് വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി കൂട് മാറ്റി സ്ഥാപിച്ചു. കൂടിനുള്ളില്‍ കിടന്ന പോത്തിന്‍റെ ജഢം ജീര്‍ണ്ണിച്ചിരുന്നു. ഇത് എടുത്തു കളഞ്ഞശേഷം കൂട് കഴുകി വൃത്തിയാക്കിയിട്ട് ഇരയെ കൂടിനുള്ളില്‍ ആക്കുകയായിരുന്നു. കുംബ്ലാത്താമണ്ണിൽ ഡയറി ഫാം നടത്തുന്ന റെയ്‌സണ്ണിന്‍റെ പോത്താണ് കടുവയുടെ ആക്രമണത്തില്‍ ചത്തത്. ഫാം പരിസരത്തു തീറ്റാൻ കെട്ടിയിട്ടിരുന്നതാണ്. വൈകുന്നേരം നാലോടെ അഴിച്ചു കൂട്ടിൽ കയറ്റാൻ ചെന്നപ്പോഴാണ് പോത്ത് ചത്തു കിടക്കുന്നത് കാണുന്നത്.
മുറിവിന്‍റെ ലക്ഷണം വെച്ചാണ് കടുവയുടെ ആക്രമണം ആകാമെന്ന് സംശയിച്ചത്. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ക്യാമറയും കൂടും സ്ഥാപിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് കടുവ കൂടിന് സമീപം എത്തിയെങ്കിലും മടങ്ങി പോകുകയായിരുന്നു. കഴിഞ്ഞ വർഷം ഈ സ്ഥലങ്ങളിൽ കടുവ ഇറങ്ങിയിരുന്നു. അന്ന് ടാപ്പിങ് തൊഴിലാളി കടുവയുടെ മുന്നില്‍ നിന്നും ഭാഗ്യത്തിനു രക്ഷപെട്ടിരുന്നു. പിന്നീട് ഈ കടുവ ആടുകളെ അടക്കം ആക്രമിച്ച് കൊന്നതായി കണ്ടെത്തിയിരുന്നു.
കുറച്ചു ദിവസങ്ങൾക്കു ശേഷം ഇതിനെ ചത്തനിലയിൽ കണ്ടെത്തി. ഇപ്പോൾ വീണ്ടും ഈ സ്ഥലങ്ങളിൽ ഭീതിയിലാഴ്ത്തി കടുവയുടെ സാന്നിധ്യം ഉണ്ടായിരിക്കുകയാണ്. കാട്ടു മൃഗങ്ങളെ കൊണ്ടു പൊറുതി മുട്ടിയിരിക്കയാണ് വടശ്ശേരിക്കര കുംബ്ലാത്താമണ്‍ നിവാസികൾ. കഴിഞ്ഞ ആഴ്ച്ചയിൽ കാട്ടാന വടശ്ശരിക്കര വില്ലേജ് ഓഫീസിന് സമീപം വരെ എത്തിയിരുന്നു. കൃഷികൾ എല്ലാം പന്നി, കേഴ, മ്ലാവ്, മുള്ളൻപന്നി, കുരങ്ങ്, മലയണ്ണാൻ തുടങ്ങിയ വന്യജീവികള്‍ നശിപ്പിക്കുകയാണ്. ഇപ്പോള്‍ കടുവയുടെ സാന്നിധ്യം കൂടി ആയതോടെ ജനങ്ങള്‍ കടുത്ത ആശങ്കയിലാണ്.





























