കൊല്‍ക്കത്ത: എംപിമാരുടെയും എംഎല്‍എമാരുടേയും കൊഴിഞ്ഞുപോക്കിന് പിന്നാലെ, മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ്(ടിഎംസി) ഔദ്യോഗിക വിഭാഗം ദേശീയ വർക്കിംഗ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു. പുതിയ കമ്മിറ്റിയുടെ വിശദവിവരങ്ങൾ പാർട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പാര്‍ട്ടി സമർപ്പിച്ചു.ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗം മമതാ ബാനർജിയെ പാർട്ടി അധ്യക്ഷ സ്ഥാനത്തുനിന്ന് പുറത്താക്കിയതായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് മമതയുടെ നീക്കം. ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസിന്റെ (എഐടിസി) ചെയർപേഴ്സണായി മമതാ ബാനർജിയെ തന്നെ നിലനിർത്തിക്കൊണ്ടുള്ള പുതിയ പട്ടികയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയത്.
പാർട്ടിയുടെ നിയന്ത്രണം പൂർണ്ണമായും തൻ്റെ കൈകളിൽ ഭദ്രമാണെന്ന ശക്തമായ സന്ദേശമാണ് മമത ഇതിലൂടെ നൽകുന്നത്.നേരത്തെ കൊൽക്കത്തയിലെ ഒരു ലക്ഷ്വറി ഹോട്ടലിൽ യോഗം ചേർന്ന ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗം, തങ്ങളാണ് യഥാർത്ഥ തൃണമൂൽ കോൺഗ്രസ് എന്ന് അവകാശപ്പെടുകയും 30 അംഗ സമാന്തര വർക്കിംഗ് കമ്മിറ്റി രൂപീകരിക്കുകയും ചെയ്തിരുന്നു. അരൂപ് റോയിയെയാണ് പാര്‍ട്ടിയുടെ ചെയർപേഴ്സണായി തെരഞ്ഞെടുത്തത്. ഉപദേശകയായി (മെന്ററായി) മമത ബാനർജി തുടരണമെന്നാണ് ഞങ്ങളുടെ ആഗ്രഹമെന്നാണ് വിമത നേതാക്കള്‍ വ്യക്തമാക്കുന്നത്..





























