മല്ലപ്പള്ളി: തിരുവല്ലയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ കല്ലുകടി. മുന്‍ എം.എല്‍.എ ജോസഫ് എം.പുതുശ്ശേരിയാണ് പാര്‍ട്ടിയോട് ഇടഞ്ഞു നില്‍ക്കുന്നത്. തിരുവല്ലയില്‍ യു.ഡി.എഫ്. സ്ഥാനാർഥിയെ നിര്‍ണ്ണയിച്ചത് നേരത്തെ നിശ്ചയിച്ച മാനദണ്ഡങ്ങൾ മറികടന്നാണെന്നാണ് പരാതി. വിജയസാധ്യത മാത്രം പരിഗണിക്കുമെന്നും അതിനായി ജനാഭിപ്രായം തേടുമെന്നും പാർട്ടി ചെയർമാൻ നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും അങ്ങിനെയുണ്ടായില്ലെന്നാണ് ആരോപണം. വർഗീസ് മാമ്മനെ സ്ഥാനാർഥിയാക്കുകയാണെന്നും സഹകരിക്കണമെന്നും മുൻ എം.എൽ.എ. കൂടിയായ പാർട്ടി വൈസ് ചെയർമാൻ ജോസഫ് എം.പുതുശ്ശേരിയോട് പി.ജെ.ജോസഫ് ചൊവ്വാഴ്ച ടെലിഫോണിൽ ആവശ്യപ്പെട്ടു.
എന്നാൽ കഴിഞ്ഞതവണ ഒഴിവാക്കുമ്പോഴും ഇതേ വാക്കുകളാണ് ചെയർമാൻ പറഞ്ഞതെന്നും അടുത്ത തവണ അങ്ങനെയുണ്ടാവില്ലെന്ന് അന്ന് വാക്ക് തന്നിരുന്നതാണെന്നും പുതുശ്ശേരി മറുപടി നൽകിയതായി അറിയുന്നു. ഇക്കാര്യത്തിൽ പാർട്ടി നീതി കാട്ടിയില്ലെന്നും അദ്ദേഹം ചെയർമാനെ ധരിപ്പിച്ചു. 1991, 2001, 2006 വർഷങ്ങളിൽ പഴയ കല്ലൂപ്പാറ നിയോജക മണ്ഡലത്തിൽനിന്ന് നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട പുതുശ്ശേരിക്ക് 2011-ൽ മണ്ഡലം ഇല്ലാതായതോടെ സീറ്റ് ലഭിച്ചില്ല. പിന്നീട് 2016-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ തിരുവല്ല നിയോജകമണ്ഡലത്തിൽനിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
മുൻ എം.എൽ.എ. എന്ന നിലയിൽ പൊതുപ്രവർത്തനം തുടരാനാണ് തത്‌കാലം തീരുമാനമെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ പുതുശ്ശേരിയുടെ നീരസം ചെറുതല്ലെന്നും ഇദ്ദേഹത്തെ മനപൂര്‍വ്വം ഒതുക്കുകയായിരുന്നെന്നും പറയുന്നു. മത്സരരംഗത്തുള്ള വര്‍ഗീസ് മാമ്മനെ ഇത് ദോഷകരമായി ബാധിക്കുമെന്നും വിലയിരുത്തുന്നു. തുടക്കത്തില്‍ വര്‍ഗീസ് മാമ്മന് തിരുവല്ല ഏറെ പ്രതീക്ഷ നല്‍കിയിരുന്നു എങ്കിലും മണ്ഡലത്തിലെ സ്ഥാനാര്‍ഥികളുടെ നേര്‍ചിത്രം വ്യക്തമായതോടെ ഇതിന് മങ്ങലേറ്റിട്ടുണ്ട്. ശക്തമായ മത്സരം നടക്കുന്ന തിരുവല്ലയിലെ വിജയപ്രതീക്ഷകള്‍ ആര്‍ക്കൊപ്പം എന്നതാണ് ജനം ഉറ്റുനോക്കുന്നത്.





























