തിരുവനന്തപുരം: കേരളത്തിലെ വാഹന രജിസ്ട്രേഷൻ കണക്കിൽ അവസാന നിമിഷത്തിൽ വമ്പൻ മുന്നേറ്റം. ഏറെക്കാലം ഒന്നാം സ്ഥാനത്ത് തുടർന്ന എറണാകുളം ആർ.ടി.ഒയെ പിന്നിലാക്കി തിരുവനന്തപുരം വാഹന രജിസ്ട്രേഷനിൽ ഒന്നാമതെത്തി. തലസ്ഥാനത്തിന്റെ കെഎൽ-01 രജിസ്ട്രേഷൻ ഇനി സംസ്ഥാനത്തെ ഏറ്റവും കൂടുതൽ വാഹനങ്ങളുള്ള ആർ.ടി.ഒ എന്ന നേട്ടം സ്വന്തമാക്കി. നാളുകളായി വാഹന രജിസ്ട്രേഷൻ കണക്കിൽ ആര് മുന്നിലെത്തുമെന്ന ചർച്ചകൾക്കാണ് ഇപ്പോൾ വിരാമമായിരിക്കുന്നത്. വർഷങ്ങളായി നിലനിന്നിരുന്ന വലിയ വ്യത്യാസം ക്രമേണ കുറഞ്ഞ് ഒടുവിൽ കടുകുമണിയോളം മാത്രം അവശേഷിച്ചപ്പോഴാണ് തിരുവനന്തപുരം മുന്നേറ്റം നടത്തിയത്. നിലവിൽ തിരുവനന്തപുരം ആർ.ടി.ഒയിൽ ഡി.എൽ സീരീസിലാണ് രജിസ്ട്രേഷൻ പുരോഗമിക്കുന്നത്.
2022 മുതൽ തന്നെ ഓരോ വർഷവും പുതുതായി രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങളുടെ എണ്ണത്തിൽ തിരുവനന്തപുരം എറണാകുളത്തെ പിന്നിലാക്കാൻ തുടങ്ങിയിരുന്നു. എന്നാൽ മുൻ വർഷങ്ങളിൽ നടന്ന കൂടുതൽ രജിസ്ട്രേഷനുകളുടെ ആനുകൂല്യത്തിൽ എറണാകുളം ഒന്നാം സ്ഥാനത്ത് തുടർന്നിരുന്നു. പതുക്കെ, എന്നാൽ സ്ഥിരതയാർന്ന മുന്നേറ്റത്തിലൂടെയാണ് തലസ്ഥാനം ഒടുവിൽ ഒന്നാം സ്ഥാനത്തെത്തിയത്. കഴിഞ്ഞ അഞ്ച് വർഷമായി തിരുവനന്തപുരത്ത് വാഹന രജിസ്ട്രേഷനിൽ സ്ഥിരമായ വളർച്ചയാണ് രേഖപ്പെടുത്തിയത്. 2025ൽ മാത്രം മുൻവർഷത്തെ അപേക്ഷിച്ച് ഏഴ് ശതമാനം വർധനയാണ് ഉണ്ടായത്. എറണാകുളത്തും സമാനമായ വളർച്ച ഉണ്ടായെങ്കിലും ആകെ രജിസ്ട്രേഷനുകളുടെ എണ്ണത്തിൽ തിരുവനന്തപുരത്തിനൊപ്പം എത്താനായില്ല.
ഇലക്ട്രിക് വാഹനങ്ങളുടെ വളർച്ചയും ഈ മുന്നേറ്റത്തിൽ ശ്രദ്ധേയമാണ്. തിരുവനന്തപുരം, എറണാകുളം ആർ.ടി.ഒ പരിധികളിലായി കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഏകദേശം ഇരുപതിനായിരത്തോളം ഇലക്ട്രിക് വാഹനങ്ങളാണ് നിരത്തിലിറങ്ങിയത്. ഐ.ടി. മേഖലയിലെ വളർച്ച, റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾ, വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട വികസന പ്രവർത്തനങ്ങൾ, സർക്കാർ-പൊതുമേഖല സ്ഥാപനങ്ങളുടെ സാന്നിധ്യം എന്നിവയാണ് തിരുവനന്തപുരത്തെ വാഹന രജിസ്ട്രേഷൻ വർധനയ്ക്ക് പ്രധാന കാരണങ്ങളായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. തലസ്ഥാനമായതിനാൽ പൊലീസ്, എക്സൈസ് തുടങ്ങിയ വകുപ്പുകളുടെയും വിവിധ സർക്കാർ സ്ഥാപനങ്ങളുടെയും വാഹന രജിസ്ട്രേഷനും ഇവിടെ കൂടുതലാണ്.






























