ഡൽഹി : കൈപ്പത്തിയിൽ വെടിയുണ്ട തുളച്ച് കയറിയിട്ടും 30 കിലോമീറ്ററോളം ബസ് ഓടിച്ച് യാത്രക്കാരെ പോലീസ് സ്റ്റേഷനിലെത്തിച്ച് ധീരനായ ഡ്രൈവർ. ഗോംദേവ് കാവ്‌ഡെ എന്ന ഡ്രൈവറാണ് സിനിമ സ്റ്റൈലിൽ കവർച്ചക്കാരെ വെട്ടിച്ച് 35 യാത്രക്കാരുടെ ജീവൻ രക്ഷിച്ചത്. അമരാവതിക്കും നാഗ്‌പൂരിനും ഇടയിലെ ഹൈവേയിൽ ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. ആക്രമണത്തിൽ അജ്ഞാതരായ നാലുപേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.35 തീർത്ഥാടകരുമായി ബൽഡാനയിൽ നിന്ന് നാഗ്‌പൂരിലേക്ക് വരുന്നതിനിടെയാണ് തോക്കുമായെത്തിയ കവർച്ചക്കാർ ബസ് ആക്രമിച്ചത്.
കാറിലെത്തിയ സംഘം ബസ് നിർത്താത്തതിനെ തുടർന്ന് ഡ്രൈവർക്ക് നേരെ വെടിയുതിർത്തു. ഒരു വെടിയുണ്ട കാവ്‌ഡെയുടെ കൈപ്പത്തിയിൽ തുളച്ചുകയറി. ചോരയൊലിക്കുന്ന കയ്യുമായി വേദന കടിച്ചമർത്തിയാണ് പിന്നീട് കാവ്‌ഡെ ബസ് ഓടിച്ചത്. പോലീസ് സ്റ്റേഷനിൽ എത്തുന്നതുവരെ കാവ്‌ഡെ സ്റ്റീയറിംഗിൽ നിന്ന് കയ്യെടുത്തില്ല. ബസിലുണ്ടായിരുന്ന മൂന്ന് യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ തിവ്‌സയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉത്തർപ്രദേശ് രജിസ്‌ട്രേഷൻ നമ്പറുള്ള ബൊലേറോ എസ്‌യുവിയിലാണ് കവർച്ചാ സംഘം എത്തയതെന്ന് കാവ്‌ഡെ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.






























