പത്തനംതിട്ട : അടുത്തകാലത്തായി സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ മുങ്ങിമരണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നിര്‍ദേശങ്ങളുമായി ജില്ല ദുരന്ത നിവാരണ അതോറിറ്റി. പരീക്ഷാകാലവും വേനല്‍ അവധിയും അടുത്തിരിക്കുന്നതിനാല്‍ കുട്ടികള്‍ കൂടുതല്‍ സമയം വീടിന് പുറത്തും ജലാശയങ്ങളോട് ചേര്‍ന്ന പ്രദേശങ്ങളിലും ചെലവഴിക്കാന്‍ സാധ്യതയുള്ളതിനാലാണ് നിര്‍ദേശം നല്‍കുന്നതെന്ന് ജില്ല കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു.
നദികള്‍, കുളങ്ങള്‍. കായലുകള്‍, വെള്ളകെട്ടുകള്‍, ചെക്ക് ഡാമുകള്‍, ക്വാറികള്‍ എന്നിവയില്‍ കുളിക്കാനോ കളിക്കാനോ കുട്ടികള്‍ പോകരുത്. രക്ഷിതാക്കളുടെയോ ഉത്തരവാദിത്വമുള്ള മുതിര്‍ന്നവരുടെയോ നേരിട്ടുള്ള മേല്‍നോട്ടമില്ലാതെ ജലാശയങ്ങള്‍ക്ക് സമീപം പോകരുത്.
വേനല്‍ക്കാലത്ത് വെള്ളം കുറവായി തോന്നുന്ന നദികളിലും തോടുകളിലും പെട്ടന്ന് ഒഴുക്ക് ശക്തമാകാന്‍ സാധ്യതയുണ്ട്. നദികളിലും തോടുകളിലും കയങ്ങള്‍/ആഴം ഉള്ള സ്ഥലങ്ങള്‍ തിരിച്ചറിയുവാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ പരിചതമല്ലാത്ത ജലാശയങ്ങളില്‍ ഇറങ്ങരുത്. സുഹൃത്തുക്കളുടെ പ്രേരണയാലോ മത്സര ബുദ്ധിയോടെയോ ജലാശയങ്ങളില്‍ ഇറങ്ങുന്നത് ഒഴിവാക്കണം. നീന്തല്‍ അറിയാമെന്ന ആത്മവിശ്വാസത്തില്‍ അപകടസാധ്യതയുള്ള ഇടങ്ങളില്‍ ഇറങ്ങരുത്.
ജലാശയങ്ങളോട് ചേര്‍ന്ന അപകടസൂചനാ ബോര്‍ഡുകളും മുന്നറിയിപ്പുകളും ശ്രദ്ധിക്കേണ്ടതും അവ കര്‍ശനമായി പാലിക്കേണ്ടതുമാണ്. ജലാശയങ്ങളില്‍ അപകടത്തില്‍ പെടുന്നവരെ സ്വന്തം സുരക്ഷ ഉറപ്പു വരുത്തി മാത്രമേ രക്ഷപ്രവര്‍ത്തനം നടത്താവൂ.
പരീക്ഷയ്ക്ക് ശേഷമുള്ള സമയങ്ങളിലും വേനല്‍ അവധിക്കാലത്തും കുട്ടികള്‍ക്ക് സുരക്ഷിതമായ വിനോദ പ്രവര്‍ത്തനം മാത്രം അനുവദിക്കാന്‍ രക്ഷിതാക്കളും അധ്യാപകരും ശ്രദ്ധിക്കണം. കുട്ടികള്‍ ഏര്‍പ്പെടുന്ന വിനോദങ്ങള്‍ അവര്‍ക്ക് സുരക്ഷിതമാണെന്ന് രക്ഷിതാക്കള്‍ നേരിട്ട് ബോധ്യപ്പെടണം. ജലാശയങ്ങളുടെ അപകടസാധ്യതയെക്കുറിച്ച് കുട്ടികളോട് തുറന്നും വ്യക്തമായും സംസാരിക്കണം. പുഴകള്‍, തോടുകള്‍, ക്വാറികള്‍, കുളങ്ങള്‍ എന്നിവിടങ്ങളില്‍ മുതിര്‍ന്നവരുടെ കര്‍ശനമായ മേല്‍നോട്ടമില്ലാതെ കൂട്ടികളെ കുളിക്കാനോ വിനോദങ്ങളില്‍ ഏര്‍പ്പെടാനോ അനുവദിക്കരുത്. അപകടസാധ്യതയുള്ള ജലാശയങ്ങളിലെ വിനോദം പൂര്‍ണമായും ഒഴിവാക്കണം.
ഈ നിര്‍ദേശം എല്ലാ സ്‌കൂളുകളും അസംബ്ലികളിലും ക്ലാസ് തലങ്ങളിലും കുട്ടികള്‍ക്ക് വിശദീകരിക്കണമെന്ന് ജില്ല കലക്ടര്‍ നിര്‍ദേശിച്ചു. പരീക്ഷയ്ക്ക് മുമ്പും അവധിക്ക് മുമ്പും ജലസുരക്ഷാ ബോധവത്കരണ ക്ലാസുകള്‍ സ്‌കൂളുകളില്‍ സംഘടിപ്പിക്കണം. സ്‌കൂള്‍തല ക്ലബ്ബുകള്‍ സംഘടിപ്പിക്കുന്ന അവധിക്കാല ക്യാമ്പുകളില്‍ ജലസുരക്ഷയെക്കുറിച്ച് പ്രത്യേക ക്ലാസ് ഉള്‍പ്പെടുത്തണം. സാഹസികത ഒഴിവാക്കി വിജ്ഞാനപ്രദമായ വിനോദങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. പരീക്ഷയ്ക്ക് ശേഷം സ്‌കൂള്‍ വിടുന്ന സമയങ്ങളില്‍ വിദ്യാര്‍ഥികള്‍ ജലാശയങ്ങ ഉള്ള ഭാഗത്തേക്ക് പോകുന്നില്ലെന്ന് ഉറപ്പാക്കാന്‍ സ്‌കൂള്‍ സംരക്ഷണ സമിതിയും പി.ടി.എയും ശ്രദ്ധിക്കണം. പരീക്ഷാക്കാലത്ത് കുട്ടികള്‍ക്ക് ജലസുരക്ഷയെക്കുറിച്ച് നിരന്തരം ബോധവല്‍ക്കരണം നല്‍കണം. സ്‌കൂള്‍ വാട്‌സാപ്പ് ഗ്രൂപ്പുകള്‍ വഴി ഈ സന്ദേശം എല്ലാ രക്ഷിതാക്കളിലും എത്തിക്കണം. ക്ലാസുകള്‍/പ്രാക്ടിക്കല്‍ പരീക്ഷ എന്നിവയുടെ സമയം കൃത്യമായി രക്ഷിതാക്കളെ മുന്‍കൂട്ടി അറിയിക്കണം.
തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ അടിയന്തര സാഹചര്യങ്ങളില്‍ വിവരമറിയിക്കാന്‍ ഫയര്‍ ഫോഴ്സ് (101) പോലീസ് കണ്‍ട്രോള്‍ റൂം (112,100), ആംബുലന്‍സ് (108), ദുരന്ത നിവാരണം (1077) എന്നിവയുടെ ഫോണ്‍ നമ്പറുകള്‍ പൊതുസ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കാന്‍ തദ്ദേശ സ്ഥാപനങ്ങളോട് ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു. അപകടസാധ്യതയേറിയ കടവുകളിലും തടയണകള്‍ക്ക് സമീപവും ആളുകള്‍ ഇറങ്ങുന്നത് തടയാന്‍ ഫെന്‍സിങ് അല്ലെങ്കില്‍ ക്രാഷ് ബാരിയറുകള്‍ ഏര്‍പ്പെടുത്തണം.
പൊതു ഉപയോഗത്തിലുള്ള കടവുകളില്‍ പിടിച്ചു നില്‍ക്കാന്‍ സൗകര്യപ്രദമായ ചങ്ങലകളോ കൈവരികളോ സ്ഥാപിക്കണം. അപകടമേഖലകളില്‍ പ്രാദേശിക ഭാഷയിലും ഇംഗ്ലീഷിലും (തീര്‍ത്ഥാടകരെയും വിനോദസഞ്ചാരികളെയും പരിഗണിച്ച് മറ്റ് ഭാഷകളിലും) വ്യക്തമായ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കണം.
രാത്രികാലങ്ങളില്‍ ദൃശ്യമാകുന്ന തരത്തിലുള്ള റിഫ്ളക്റ്റീവ് ബോര്‍ഡുകള്‍ സ്ഥാപിക്കണം. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും പുഴകളിലെ അപകടത്തെ കുറിച്ച് തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പ്രത്യേക ബോധവല്‍ക്കരണ ക്ലാസ് നല്‍കണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.
































