ന്യൂഡൽഹി : കോട്ടയം പോർട്ടിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ചരക്കുനീക്കം വേഗത്തിലും ചിലവു കുറഞ്ഞതും ആക്കുന്നതിന് ഉൾനാടൻ ജലപാതകളെ കൂടി കസ്റ്റംസിന്റെ ഇലക്ട്രോണിക് ഡേറ്റാ ഇൻറർചെയിഞ്ചിൽ ഉൾപ്പെടുത്തണമെന്ന് തോമസ് ചാഴികാടൻ എംപി പാർലമെൻറിൽ ആവശ്യപ്പെട്ടു. പോർട്ട്. കപ്പൽ ഗതാഗതം, ജലപാതകൾ, സംബന്ധിച്ച മന്ത്രാലയത്തിന്റെ ബജറ്റ് ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു എംപി.
ഇന്ത്യയിലെ ആദ്യത്തെ ഏക മൾട്ടി മോഡൽ ഇൻ ലാൻഡ് കാർഗോ ഡിപ്പോ ആണ് കോട്ടയം പോർട്ട്. ഈ പോർട്ടിൽ നിന്നും കയറ്റുമതിയും ഇറക്കുമതിയും പൂർണതോതിൽ ആരംഭിച്ചു കഴിഞ്ഞു. ഇതുവരെ 4,60,000 ടൺ കാർഗോ കൈകാര്യം ചെയ്തു. കസ്റ്റംസിന് 61 കോടി രൂപയുടെ വരുമാനം ഉണ്ടായി. ഈ പോർട്ടിലൂടെ രാജ്യത്തിന് 451 കോടി രൂപയുടെ വിദേശനാണ്യം ലഭിച്ചു. 2018ൽ പോർട്ട് ഉൾനാടൻ ജലപാതയിലൂടെ ചരക്കുനീക്കവും ആരംഭിച്ചു. എന്നാൽ കസ്റ്റംസിന്റെ സാങ്കേതിക പിഴവുമൂലം ജലപാത വഴിയുള്ള ചരക്കുനീക്കം നിർത്തിവെക്കേണ്ടിവന്നു.
ചരക്ക് നീക്കവുമായി ബന്ധപ്പെട്ട ഇംപോർട്ട് ജനറൽ മാനിഫെസ്റ്റും എക്സ്പോർട്ട് ജനറൽ മാനിഫെസ്റ്റും ഫയൽ ചെയ്യുമ്പോൾ കസ്റ്റംസിന്റെ ഇലക്ട്രോണിക് ഡേറ്റാ ഇൻറർ ചേഞ്ചിൽ റെയിൽ മാർഗവും റോഡ് മാർഗവും മാത്രമാണ് കണക്കാക്കുക. ഇതുമൂലം ജലപാതയിലൂടെയുള്ള ചരക്ക് നീക്കത്തിന് അംഗീകാരം ലഭിക്കുന്നില്ല. കോട്ടയം പോർട്ട് ആരംഭിച്ചത് തന്നെ കൊച്ചിയിലെ പ്രധാന പോർട്ടിൽ നിന്നും ഇങ്ങോട്ടും അങ്ങോട്ടും ചരക്കുനീക്കം ജലപാത വഴി ആയിരിക്കണം എന്ന ലക്ഷ്യത്തിലാണ്. കസ്റ്റംസിന്റെ അംഗീകാരം ജലപാതകൾ വഴിയുള്ള ചരക്ക് നീക്കത്തിന് ഇല്ലാത്തതിനാൽ ഇൻഷുറൻസ് കമ്പനികളും വ്യാപാരസ്ഥാപനങ്ങളും ഉൾനാടൻ പാതയെ ചരക്ക് നീക്കത്തിന് ഉള്ള മാർഗ്ഗമായി അംഗീകരിക്കുന്നില്ല.
ഉൾനാടൻ ജലപാതയെ കസ്റ്റംസിന്റെ ഇ.ഡി.ഐ (ഇലക്ട്രോണിക് ഡേറ്റാ ഇൻറർചെയിഞ്ച്) സംവിധാനത്തിൽ റെയിൽ, റോഡ് ഗതാഗതത്തോടൊപ്പം ഉൾപ്പെടുത്തണമെന്ന് കസ്റ്റംസ് ബോർഡിനോടും ടാക്സ്സ് വകുപ്പിനോടും മറ്റ് അധികാരികളോടുമെല്ലാം ആവശ്യപ്പെട്ടിട്ടും പരിഹാരമായിട്ടില്ല. ഈ സാഹചര്യത്തിൽ വളരെ ചെലവു കുറഞ്ഞ രീതിയിൽ ചരക്ക് നീക്കം നടത്താൻ കഴിയുന്ന കോട്ടയം പോർട്ടിൻറെ പ്രവർത്തനം തളരുകയാണ്. ഇക്കാര്യത്തിൽ ഇടപെട്ട് പരിഹാരം ഉണ്ടാക്കണമെന്ന് കേന്ദ്രസർക്കാരിനോട് എംപി ആവശ്യപ്പെട്ടു.
2020 മാർച്ചിൽ കേരളത്തിലെ ജലപാതകളുടെ നവീകരണത്തിനായി സംസ്ഥാന ഗവൺമെൻറ് 1358 കോടി രൂപയുടെ പദ്ധതി കേന്ദ്രത്തിന് സമർപ്പിച്ചിരുന്നു. എന്നാൽ ഈ പദ്ധതിക്ക് ഇതുവരെ അംഗീകാരം ലഭിച്ചിട്ടില്ല. മുൻ രാഷ്ട്രപതി ഡോ. എപിജെ അബ്ദുൽ കലാം കേരള നിയമസഭയിൽ നടത്തിയ പ്രസംഗത്തിൽ കേരളത്തിൻറെ പുരോഗതിക്കുവേണ്ടി നിർദേശിച്ച പത്ത് ദൗത്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു വിനോദസഞ്ചാരവും ജലപാതയുടെ നവീകരണവും.
കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ജലപാതയായ കോവളം മുതൽ ബേക്കൽ വരെയുള്ള പശ്ചിമതീര കനാൽ ഭാഗികമായിട്ടെ ദേശീയജലപാത നിലവാരത്തിലേക്ക് ഉയർത്താൻ കഴിഞ്ഞിട്ടുള്ളു. പ്രസ്തുത ജലപാതയുടെ ബാക്കി ഭാഗത്തിന്റെ വികസനത്തിനും ദേശീയ ജലപാതകളായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ആലപ്പുഴ – ചങ്ങനാശ്ശേരി, ആലപ്പുഴ – കോട്ടയം – അതിരമ്പുഴ, കോട്ടയം – വൈക്കം, എന്നീ ജലപാതകളുടെയും വികസനത്തിനുള്ള പദ്ധതിയാണ് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ ചരക്കുനീക്കം ചെലവുകുറഞ്ഞത് ആക്കുന്നതിനും റോഡ് ഗതാഗതത്തിലൂടെ ഉണ്ടാവുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കുന്നതിനും റോഡ് ഗതാഗതത്തിലെ തിരക്ക് ഒഴിവാക്കുന്നതിനും വിനോദസഞ്ചാര മേഖലയ്ക്ക് ഉണർവു നൽകുന്നതിനുമാണ് ഈ പദ്ധതി. ഈ സാഹചര്യം പരിഗണിച്ച് കേന്ദ്ര സർക്കാർ പ്രസ്‌തുത പദ്ധതിക്ക് അംഗീകാരം നൽകണമെന്നും തോമസ് ചാഴികാടൻ എംപി ആവശ്യപ്പെട്ടു